ഡെപ്പോസിറ്റായി നൽകിയ തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാലരാമപുരത്ത് , എ.ഇ ഓഫിസ് തീയിട്ടശേഷം കരാറുകാരന്റെ ആത്മഹത്യാശ്രമം. ഐത്തിയൂർ സ്വദേശി ഷൈൻ സിങാണ് ഓഫീസിന് തീയിട്ടശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇയാളെ പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കി.
ഗ്രാമപഞ്ചായത്ത് വക ആയുർവേദ ആശുപത്രി നിർമാണത്തിനു കരാറെടുത്തത് ഷൈൻസിങായിരുന്നു. ഇരുപത്തിഅഞ്ച് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടത്തിനൊരുങ്ങവെയാണ് ഡെപ്പോസിറ്റായി നൽകിയ ഒരു ലക്ഷത്തി പതിനയ്യായിരം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എൻജിനിയറെ സമീപിച്ചത്. പലതവണ കയറിഇറങ്ങിയിട്ടും ഫലം കണ്ടില്ല. ഇരുപത്തി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ഷൈൻസിങിന്റെ ആരോപണം. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് വിഭാഗത്തിലേക്കെത്തിയ ഷൈൻ കൈവശം കരുതിയിരുന്ന പെട്രോൾ മേശയിലേക്കും അലമാരയിലേക്കും ഒഴിച്ച് തീവെക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന ഫയലുകളും രേഖകളും കത്തിനശിച്ചു. ഷൈൻ സിങിന്റെ കൈക്കും കാലിനും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാരും ജീവനക്കാരും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി ഷൈൻസിങിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകരയിൽ നിന്നു രണ്ടുയൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.