കൺസ്യൂമർഫെഡിന്റെ തിരുവനന്തപുരം പുലയനാർകോട്ടയിലെ മദ്യവിൽപനശാലയിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ജീവനക്കാർ തന്നെയാണ് പണം അപഹരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുമ്പും രണ്ടുതവണ ജീവനക്കാർ പണം കവർന്നെങ്കിലും അധികൃതർ ഒതുക്കിതീർത്തിരുന്നു. കൺസ്യൂമർഫെഡിലെ വിതരണകേന്ദ്രങ്ങളിൽ മദ്യം വിറ്റ് കിട്ടുന്ന പണം അടുത്തദിവസമേ ബാങ്കിൽ അടയ്ക്കാറുള്ളു.
ഇത്തരത്തിൽ പുലയനാർകോട്ടയിലെ ഷോപ്പിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ശനിയാഴ്ച കാണാതെ പോയത്. ആകെ ഇരുപത്തിനാല് ലക്ഷം രൂപയാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ രണ്ടായിരം രൂപയുടെ നോട്ടുകൾ മാത്രമാണ് നഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നതും. മാത്രമല്ല കടയിൽ മോഷണം നടന്നതിന്റെ സൂചനകളുമില്ല. ഷോപ്പ് ഇൻചാർജ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടരുകയാണ്. നേരത്തെയും ഇവിടെ നിന്ന് രണ്ടുതവണയായി ഒരുലക്ഷത്തി പതിനായിരം രൂപ നഷ്ടപ്പെട്ടിരുന്നു.എന്നാൽ അത് ജീവനക്കാർ തന്നെ ഒതുക്കിതീർത്തു. പരാതിയില്ലെന്ന ന്യായം പറഞ്ഞ് മേലുദ്യോഗസ്ഥരും മിണ്ടിയില്ല. മദ്യവിൽപനശാലകളിൽ പണം നഷ്ടപ്പെടുന്നത് സ്ഥിരസംഭവമായിരുന്നെങ്കിലും നടപടികൾ കർശനമാക്കിയതോടെ അടുത്തിടെ കുറഞ്ഞിരുന്നു. അതേസമയം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എം.ഡി എം. രാമനുണ്ണി അറിയിച്ചു