കൊല്ലം തെൻമല പാലരുവിയിൽ വെള്ളച്ചാട്ടം ടൂറിസം പദ്ധതി അനിശ്ചിതകാലത്തേക്ക് അടച്ചു. പിൻവാതിൽ നിയമനം നടത്തിയതിനെതിരായ സമരം ശക്തമായതോടെയാണ് പാലരുവി അടച്ചിടാൻ വനവകുപ്പ് തീരുമാനിച്ചത്. വനംവകുപ്പിന്റെ നടപടി ഏകപക്ഷീയമാണെന്ന് ആരോപണമുണ്ട്.
ദിനംപ്രതി സഞ്ചാരികളിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വരുമാനം കിട്ടുന്ന പാലരുവി ടൂറിസമാണ് സമരത്തെ തുടർന്ന് വനംവകുപ്പ് അടച്ചത്. അനധികൃത നിയമനത്തിനെതിരെ ജീവനക്കാരുൾപ്പെടെയാണ് സമരം ചെയ്തത്. അഞ്ചുമാസത്തോളം അടച്ചിട്ട ശേഷം ജൂൺ 1നാണ് വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് പാലരുവി ജനങ്ങൾക്ക് തുറന്നുകൊടുത്തത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നു വനംവകുപ്പ് ഉറപ്പു നൽകിയിരുന്നു. ഇതിന് ശേഷമാണ് പാലരുവി അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ വനംവകുപ്പ് ഏകപക്ഷീയമായ തീരുമാനമെടത്തത്
കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ഗൈഡുകളുടെ കയ്യിൽ നിന്നു താക്കോൽ വാങ്ങി ഓഫിസും സുഗന്ധവ്യഞ്ജന സ്റ്റാളും പൂട്ടിയ ശേഷമാണു വനംവകുപ്പ് അറിയിപ്പ് നൽകിയത്. ജനകീയ സമിതി ഭരണം നടത്തിയിരുന്ന പാലരുവി ടൂറിസം 2016 ലാണ് വനംവകുപ്പ് ഏറ്റെടുക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിന് 68ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്ന പാലരുവിയാണ് സമരത്തിന്റെ പേരിൽ സർക്കാർ പൂട്ടിയിട്ടത്. ഇവിടെ എത്തുന്ന വിനോദസഞ്ചാരിൾ നിരാശരായി മടങ്ങിപോവുകയാണ്.