തിരുവനന്തപുരം കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ രണ്ടാം ഘട്ട നിർമാണം ഉടൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി. 153 കോടി രൂപയുടെ അനുവദിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. കരമന. കളിയിക്കാവിള നാലുവരിപ്പാതയുടെ ആദ്യ ഘട്ട ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും രണ്ടാം ഘട്ട നിർമാണം തുടങ്ങിയിട്ടില്ല. സ്ഥലമേറ്റെടുത്തിട്ടും റോഡ് നിർമിക്കാത്തത് ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് വാർത്ത പരമ്പര തയാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.
പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള 6.50 കിലോമീറ്ററിൽ നിർമാണം തുടങ്ങനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 153 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രാവച്ചമ്പലം മുതല്‍ വെടിവെച്ചാന്‍കോവില്‍ വരെയുള്ള 3.25 കിലോമീറ്റര്‍ ഭാഗത്ത് ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവിടെ ആദ്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിനുള്ള ടെണ്ടർ നടപടികള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ബാക്കിയുള്ള 1.75 കിലോമീറ്റര്‍ സ്ഥലത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ടിടപെട്ടതോടെ മാസങ്ങളായി ഇഴഞ്ഞ് നീങ്ങിയിരുന്ന റോഡ് വികസനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.