ഗതാഗതക്കുരുക്കിന് പരിഹാരം തേടി തിരുവനന്തപുരം ചാക്കയിൽ ഫ്ലൈ ഓവർ വരുന്നു. കഴക്കൂട്ടം.കാരോട് ബൈപ്പാസിൽ ഫ്ളൈഓവറെന്ന സർക്കാർ ആവശ്യത്തിന് ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. ഗതാഗതത്തിന് തടസമായിരുന്ന വിമാനത്താവളത്തിലേക്കുള്ള റാംപ് റോഡ് പൊളിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
തിരുവനന്തപുരം നഗരം, വിമാനത്താവളം, കന്യാകുമാരി, ശംഖുമഖം, വിഴിഞ്ഞം തുടങ്ങി എല്ലാ പ്രധാനകേന്ദ്രങ്ങളിലേക്കും പോകുന്ന നാൽക്കവലയാണിത്. കഴക്കൂട്ടം.കാരോട് ബൈപ്പാസിന്റെ ഭാഗമായി ചാക്കയിൽ ഫ്ളൈ ഓവർ വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ദേശീയപാത അതോറിറ്റി തത്വത്തിൽ അംഗീകരിക്കുകയായിരുന്നു.
വിമാനത്താവള അതോറിറ്റിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് റാംപ് പൊളിക്കെണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ ചാക്ക റെയിൽവേ മേൽപ്പാലത്തിൽ നിന്ന് തുടങ്ങി അനന്തപുരി ആശുപത്രിക്ക് സമീപം അവസാനിക്കുന്നതാണ് രൂപരേഖ. റാംപ് നിലനിർത്തി പണിയുന്നതിനാൽ 143 കോടിയോളം ചെലവും പ്രതീക്ഷിക്കുന്നു. എങ്കിലും ഗതാഗതകുരുക്ക് അഴിയുമെന്നാണ് പ്രതീക്ഷ.