തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള റോഡ് വികസനത്തിന് തടസം, രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് സർക്കാർ അംഗീകാരം ലഭിക്കാത്തതിനാലെന്ന് കലക്ടർ. നടപടികൾ വേഗത്തിലാക്കാൻ ഉന്നതതലയോഗം ഉടൻ വിളിക്കുമെന്നും കലക്ടർ വെങ്കിടേസപതി അറിയിച്ചു. അതേസമയം ബാലരാമപുരം ഒഴിവാക്കിയുള്ള റോഡ് നിർമാണത്തിന് അനുമതി നൽകാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു.
പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയുള്ള ആറര കിലോമീറ്ററാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ആദ്യ അഞ്ച് കിലോമീറ്റർ ഭാഗത്തെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായെങ്കിലും ബാലരാമപുരം ജങ്ഷൻ ഉൾപ്പെടുന്ന പ്രധാന ഭാഗത്തെ സ്ഥലമേറ്റെടുത്തില്ല. ഇവിടത്തെ ഭൂമി വിട്ടുനൽകുന്നവരുടെ പുനരധിവാസ പാക്കേജ് ആദ്യഘട്ടത്തേതിൽ നിന്ന് വ്യത്യസ്തമായി മാറ്റം വരുത്തി. എന്നാൽ പുതിയ പാക്കേജിന് സർക്കാർ അംഗീകാരം ലഭിക്കാത്തതാണ് നിലവിലെ പ്രധാന തടസമെന്നും അത് പരിഹരിക്കാൻ പൊതുമരാമത്ത് , റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും കലക്ടർ അറിയിച്ചു.
ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതിനായി നിർമാണ അനുമതി നൽകി ഉടൻ ഉത്തരവിറങ്ങും. അതോടെ ബാലരാമപുരം ജങ്ഷൻ ഒഴിവാക്കിയുള്ള ഭാഗത്തെ നിർമാണം ഏതാനും മാസങ്ങൾക്കുള്ളിൽ തുടങ്ങുമെന്നും വിലയിരുത്തുന്നു.