തിരുവനന്തപുരം നഗരത്തിൽ അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി. വലിയശാലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് മുപ്പത്തിയഞ്ച് സിലിണ്ടറുകൾ കണ്ടെടുത്തത്.
വലിയാശല സ്വദേശി കർണാനിധിയുടെ വീട്ടിലെ ചെറിയ ഗോഡൗണിലാണ് പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 27 സിലിണ്ടറുകളും വീടുകളിലുപയോഗിക്കുന്ന എട്ട് സിലിണ്ടറുകളുമാണ് പിടികൂടിയത്. എല്ലാ കമ്പനികളുടെയും സിലിണ്ടറുണ്ടായിരുന്നു.
ജില്ലാ കലക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ സപ്ളൈസ് വകുപ്പാണ് പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിലെ വീടുകളിൽ ഇത്തരത്തിൽ വ്യാപകമായി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും വിൽപ്പനയും നടക്കുന്നതായാണ് സിവിൽ സപ്ളൈസ് വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം തനിക്ക് ഹോട്ടലുണ്ടെന്നും അവിടെ ഉപയോഗിക്കാനായി വാങ്ങി സൂക്ഷിച്ചതാണെന്നുമാണ് വീട്ടുടമ കർണാനിധിയുടെ വിശദീകരണം.