തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള ദേശീയപാത വികസനം നിലച്ചു. സർക്കാർ തലത്തിലെ ഏകോപനമില്ലായ്മ മൂലം, ഭൂമി ഏറ്റെടുത്ത് മാസങ്ങളായിട്ടും നിർമാണത്തിന് കരാർ പോലും നൽകിയില്ല. ഇതോടെ ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന യാത്രക്കാരുടെ ഗതികേട് തുടരുകയാണ്.
ദേശീയപാത വികസനത്തിന്റെ ആദ്യഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടന മഹാമഹം നടന്നത് 2016 മാർച്ച് 1ന്. ഒറ്റ വർഷംകൊണ്ട് രണ്ടാംഘട്ടവും പൂർത്തിയാക്കുമെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം. സർക്കാർ മാറി. 15 മാസവും കഴിഞ്ഞു. പക്ഷെ ഒരിഞ്ച് പോലും റോഡ് വികസിച്ചില്ല.
രണ്ടാംഘട്ട വികസനത്തിലുൾപ്പെട്ട എട്ട് കിലോമീറ്ററിൽ 6 കിലോമീറ്റർ ദൂരത്തെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. എന്നാൽ പ്രധാന കേന്ദ്രമായ ബാലരാമപുരത്തെ സ്ഥലമേറ്റെടുക്കാനുള്ള നടപടിയൊന്നുമില്ല. ഇതോടെയാണ് വികസനം വഴിമുട്ടിയതും നാട്ടുകാർ ഗതാഗതകുരുക്കിൽ നട്ടംതിരിയുന്നതും.
സ്ഥലം ഏറ്റെടുക്കേണ്ട റവന്യൂവകുപ്പും നിർമാണച്ചുമതലയുള്ള പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഏകോപനക്കുറവും ജില്ലാ ഭരണകൂടത്തിന്റെ അലംഭാവവുമാണ് വഴിമുടക്കുന്നതെന്നാണ് ആരോപണം.