ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ പോയി വന്ന മൽസ്യത്തൊഴിലാളികൾ നിരാശയിൽ. ഉച്ചയോടെ കൊല്ലം ശക്തികുളങ്ങര തുറമുഖത്ത് തിരിച്ചെത്തിയ ബോട്ടുകൾക്ക് കാര്യമായ മീൻ ലഭിച്ചില്ല..മഴ കനത്താൽ മാത്രമേ നേട്ടമുണ്ടാവുകയുള്ളൂവെന്ന് മൽസ്യതൊഴിലാളികൾ പറഞ്ഞു.
വറുതിയുടെ കാലത്തിന് ശേഷം കടലിലേക്ക് പോയ ബോട്ടുകൾ കാര്യമായ നേട്ടമുണ്ടാക്കാതെയാണ് കൊല്ലം തീരത്ത് തിരിച്ചെത്തിയത്. ചെമ്മീനും കണവയും അയലയുമൊക്കെ പ്രതീക്ഷിച്ചു പോയവർക്ക് പ്രധാനമായും ലഭിച്ചത് കിളിമീനാണ്. കിളിമീൻ തരക്കേടില്ലാതെ ലഭിച്ചപ്പോൾ ചെമ്മീൻ നാമമാത്രമായിട്ടാണ് വലയിൽ കയറിയത്. കരിക്കാടിയും പൂവാലൻ കൊഞ്ചും വേണ്ടത്ര ലഭിച്ചിട്ടുമില്ല
അയലയും മത്തിയുമൊക്കെ പ്രതീക്ഷിച്ചാണ് ഇന്നലെ രാത്രി ബോട്ടുകൾ കടലിലേക്ക് പോയതെങ്കിലും ഇത്രയും കുറവ് മീൻ ആരും കണക്കൂട്ടിയിരുന്നില്ല. കാലാവസ്ഥ പ്രതികൂലമായതാണ് തിരിച്ചടി. മഴപെയ്തു കടലിളകാതെ മീൻ ലഭിക്കില്ലെന്നാണ് മൽസ്യതൊഴിലാളികൾ പറയുന്നത്.കൂടുതൽ ഉൾക്കടലിലേക്ക് പോയ ബോട്ടുകൾ നാളെയും മറ്റേന്നാളുമായി തിരിച്ചെത്തും