വലനിറയെ മീൻതേടി മൽസ്യത്തൊഴിലാളികൾ വീണ്ടും കടലിന്റെ ആഴങ്ങളിലേയ്ക്ക്. നാൽപ്പത്തി അഞ്ച് ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കുന്നതോടെ മൽസ്യബന്ധനത്തിനുള്ള നിയന്ത്രണം നീങ്ങും. ആവലാതിക്കിടയിലും കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.
ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ തീർത്തു. പുത്തൻ വല നെയ്തെടുത്തു. തൊഴിലാളികളെല്ലാം തീരത്ത് തിരിച്ചെത്തി. ആഴങ്ങളിലെ ചാകരക്കോള് തേടിയുള്ള യാത്ര ഇവർക്ക് പ്രതീക്ഷയുടേതാണ്. ഓരോ വലയിലും കോരിയെടുക്കുന്ന മത്തിയും, ചെമ്മീനും, കിളിയും, അയലയുമെല്ലാം നിരവധി കുടുംബങ്ങളുടെ പ്രതീക്ഷ പൂർത്തിയാക്കാനുള്ള വിഭവങ്ങളാണ്. നാൽപ്പത്തി അഞ്ച് നാളത്തെ നിരോധനം മറന്ന് രാത്രിയോടെ ഇവർ വീണ്ടും പ്രതീക്ഷയുടെ ബോട്ടിലേയ്ക്ക് കയറും.
നിയന്ത്രണമുണ്ടായിരുന്ന സമയത്തെ ദുരിതത്തിന് ഇത്തവണയും മാറ്റമുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. പല കുടുംബങ്ങളും പട്ടിണിയിലായിരുന്നു. പലർക്കും അർഹമായ സൗജന്യ റേഷൻ കിട്ടിയില്ല. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ മൽസ്യവില കുറയുമെന്ന പ്രതീക്ഷയുമുണ്ട്.