രാഷ്ട്രീയ സംഘർഷങ്ങളെ ചൊല്ലി തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ ബഹളം. സംഘർഷങ്ങൾക്കെതിരെ അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അജണ്ടകളുടെ പകർപ്പ് വലിച്ചുകീറി എറിഞ്ഞു. യോഗം പിരിഞ്ഞതോടെ യു.ഡി.എഫും ബി.ജെ.പിയും ഓഫീസ് ഉപരോധിച്ചു.
നഗരത്തിലെ രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ അടിയന്തിര പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം ഭരണപക്ഷമായ സി.പി.എം തള്ളിയതോടെയാണ് ബഹളമായത്. ഇതിനിടെ അജണ്ടകൾ പാസാക്കാൻ ശ്രമിച്ചതോടെ കൈവശമിരുന്ന അജണ്ടകളുടെ പകർപ്പ് ബി.ജെ.പി അംഗങ്ങൾ വലിച്ച് കീറി നടുത്തളത്തിലേക്ക് എറിഞ്ഞു.
ബഹളത്തിനിടെ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഹാളിനുള്ളിൽ വെള്ളരിപ്രാവുകളെയും പറത്തി. കൗൺസിൽ യോഗം പിരിഞ്ഞതോടെ മേയറുടെ ചേംബറടക്കം ഉപരോധിച്ചു.
എന്നാൽ പ്രമേയത്തിന് അനുമതി നിഷേധിച്ചില്ലെന്നും പ്രധാനപ്പെട്ട വിഷയങ്ങളുള്ളതിനാൽ അവസാനം അവതരിപ്പിക്കാമെന്നാണ് പറഞ്ഞതെന്നും മേയർ അറിയിച്ചു.