ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വ്യാജ ആയൂർവ്വേദ മരുന്നുകളുടെയും സൗന്ദര്യ വർധകവസ്തുക്കളുടെയും വിൽപന വ്യാപകം. തേക്കടി, മൂന്നാർ മേഖലയിൽ സ്പൈസസ് സ്ഥാപനത്തിന്റെ മറവിലാണ് വ്യാജമരുന്നുകൾ വിറ്റഴിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കടകളിൽ വലിയ തോതിൽ സൂക്ഷിച്ചിരുന്ന വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
കല്ലാർ അറുപതാം മൈലിൽ പ്രവർത്തിക്കുന്ന കേരളാ ഫാം സ്പൈസസ്, കുമളിയിലെ ഗ്രീൻവാലി സ്പൈസസ്, പുറ്റടിയിലെ തേക്കടി സ്പൈസസിലുമാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്. കേരളഫാം സ്പൈസസിൽ നിന്ന് 36,000 രൂപ വിലമതിക്കുന്ന വ്യാജ ആയുർവേദ മരുന്നുകൾ പിടിച്ചെടുത്തു. നൂറു രൂപയിൽ താഴെ മാത്രം വിലവരുന്ന ആയുർവേദ ഉത്പന്നങ്ങൾക്ക് 600 മുതൽ 1000രൂപവരെയാണ് ഇടാക്കുന്നത്. വേദന സംഹാരി കുഴമ്പുകൾ, വിവിധതരം ഷാംബു, ഫേസ് വാഷ് എന്നിവയും പിടിച്ചെടുത്തു. വില, നിർമിച്ച തീയതി, ബാച്ച നമ്പർ പോലും രേഖപ്പെടുത്താതെയായിരുന്നു വിൽപന.
മൂന്നാറിലും, തേക്കടിയിലും വിദേശ സഞ്ചാരികളെ ഉൾപ്പെടെ കബളിപ്പിച്ചാണ് വ്യാജ ആയുർവേദ മരുന്നുകളും സൗന്ദര്യ വർധക വസ്തുക്കളും വിറ്റഴിക്കുന്നത്. അയുർവ്വേദ മരുന്നുകൾ വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസും സ്ഥാപനങ്ങൾക്കില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു ഇതോടെ കടയുടമകൾക്കെതിരെ കേസെടുത്തു.