തെക്കൻകേരളത്തിലെ പ്രധാന തീർഥസ്ഥാനങ്ങളിൽ പതിനായിരങ്ങളാണ് പിതൃതർപ്പണത്തിനെത്തിയത്. തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം, അരുവിപ്പുറം, പമ്പയിലെ ത്രിവേണി, തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ വൻതിരക്കായിരുന്നു. മഴമാറിനിന്നത് ജനങ്ങൾക്ക് അനുഗ്രഹമായി
തിരുവല്ലം പരശുരാമക്ഷേത്രത്തിൽ പുലർച്ചെ രണ്ടരയ്ക്ക് ചടങ്ങുകൾ തുടങ്ങി. ഇവിടെ എട്ടുബലിമണ്ഡപങ്ങളിലായി ഒരേസമയം 3500 പേർക്ക് പിതൃതർപ്പണത്തിന് സൗകര്യമൊരുക്കിയിരുന്നു. ശംഖുമുഖത്ത് ഒരേസമയം 700 പേർക്ക് കർമങ്ങൾ ചെയ്യാവുന്ന രണ്ടുമണ്ഡപങ്ങളാണ് ദേവസ്വംബോർഡ് തയാറാക്കിയത്. അഞ്ച് പ്രധാന പുരോഗിതന്മാരുടെയും മുപ്പതിലേറെ സഹകാർമികരുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പതിനൊന്നമണിയോടെയാണ് തിരക്ക് അൽപം കുറഞ്ഞത്.
വർക്കല പാപനാശം കടൽത്തീരത്തും ആയിരങ്ങൾ വാവുബലിയിട്ടു ഇവിടെ ഇന്നലെ സന്ധ്യയോടെതന്നെ പിതൃതർപണത്തിന് ജനങ്ങൾ എത്തിയിരുന്നു. കടൽത്തീരത്തെ ബലിമണ്ഡപത്തിൽ ഒരേസമയം 160 പേർക്ക് തർപണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു.130 പുരോഹിതരാണ് കർമങ്ങൾ ചെയ്യിച്ചത്.
അരുവിപ്പുറത്ത് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ശ്രീനാരായണഗുരു ശിലമുങ്ങിയെടുത്ത നെയ്യാറിലെ ശങ്കരൻകുഴിയിൽ ആയിരങ്ങൾ ബലിയിട്ടു. കഴിഞ്ഞതവണത്തെക്കാൾ വലിയതിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
കൊല്ലത്ത് തിരുമുല്ലവാരവും മുണ്ടയ്ക്കലുമായിരുന്നു ബലിതർപണകേന്ദ്രങ്ങൾ. പത്തനംതിട്ടയിൽ പമ്പാതീരത്ത് വിവിധയിടങ്ങളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. ത്രിവേണിയിലും ആറൻമുള സത്രക്കടവിലുമാണ് വൻതിരക്കനുഭവപ്പെട്ടത്.. അച്ചൻകോവിലാറിന്റെ തീരത്ത് വലഞ്ചുഴി, താഴൂർക്കടവ് എന്നിവിടങ്ങളായിരുന്നു പ്രധാന തർപ്പണ കേന്ദ്രം. വെട്ടൂർ മഹാവിഷ്ണുക്ഷേത്രം ,തൃപ്പാറമഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ആയിരങ്ങൾ പിതൃമോക്ഷപ്രാർഥനകളുമായെത്തി.