രോഗികളെ മണിക്കൂറുകളോളം ഇരുട്ടിലാക്കി തിരുവനന്തപുരം ജനറൽ ആശുപത്രി അധികൃതർ. പുതുതായി നിർമിച്ച ഓപ്പറേഷൻ തീയറ്റർ സമുച്ചയത്തിലാണ് മൂന്നുമണിക്കൂറിലേറെ കറന്റ് പോയത്. ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്ന രോഗികളടക്കം ഇതോടെ ദുരിതത്തിലായി.
വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് തലസ്ഥാനത്തെ ജനറൽ ആശുപത്രിയിലെ കാഴ്ച കണ്ടാൽ മനസിലാകും എത്ര ശോചനീയമാണ് കാര്യങ്ങളുടെ കിടപ്പെന്ന്. ഏറെ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള രോഗികൾ കിടക്കുന്ന ഓപ്പറേഷൻ തീയറ്റർ സമുച്ചയമാണ് രാത്രി ഇരുട്ടിലായത്. ഇരുട്ടിൽ രോഗികൾക്കുള്ള പരിചരണമടക്കം ബുദ്ധിമുട്ടിലായി.
ശസ്ത്രക്രിയ കഴിഞ്ഞവരടക്കം 38 രോഗികളാണ് നിലവിൽ പുതിയ ബ്ലോക്കിൽ ചികിൽസയിലുള്ളത്. ഇത്രയും നേരം വൈദ്യുതി മുടങ്ങിയിട്ടും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ പോലും അധികൃതർ തയ്യാറായില്ല. എന്തുകൊണ്ട് ഇത്രയും നേരം വൈദ്യുതി മുടങ്ങിയെന്ന ചോദ്യത്തിനും അവർക്ക് ഉത്തരമില്ല. ശക്തമായ കാറ്റിലും മഴയിലും ഇന്നലെ നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങിയെങ്കിലും അത്തരം സാഹചര്യത്തെ നേരിടാനുള്ള സൗകര്യംപോലും ജനറൽ ഹോസ്പിറ്റലിൽ ഇല്ലേയെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ചോദിക്കുന്നത്.