പകർച്ചപ്പനി പടരുന്ന തിരുവനന്തപുരത്ത് പനിക്ക് കാരണമൊരുക്കി നഗര മധ്യത്തിലെ സർക്കാർ ഓഫീസ് സമുച്ചയത്തിൽ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നു. പബ്ളിക് ഓഫീസിൽ നിന്നുള്ള മലിനജല പൈപ്പ് എക്സൈസ് വകുപ്പ് അടച്ചതോടെയാണ് കയർ ഭവന്റെ മുറ്റം കക്കൂസ് വെള്ളത്താൽ നിറഞ്ഞത്. ഒന്നരമാസമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകിയതോടെ ഒട്ടേറെ ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചു.
തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾ കൂട്ടത്തോടെ നിൽക്കുന്ന പബ്ളിക് ഓഫീസിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് പൊട്ടിയൊഴുകുന്ന കാഴ്ചയാണിത്. ചീഞ്ഞ് നാറുന്ന ഈ വെള്ളം മുഴുവൻ ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത് സംസ്ഥാന കയർ ഡയറക്ടറേറ്റ് ഓഫീസിലും.
പബ്ളിക് ഓഫീസിൽ നിന്നുള്ള മാലിന്യം കൊണ്ടുപോയിരുന്ന പൈപ്പ് എക്സൈസ് കമ്മീഷ്ണറുടെ ഓഫീസിന് സമീപത്തൂടെയായിരുന്നു പോയിരുന്നത്. എക്സൈസ് കമ്മീഷ്ണർ മീശപിരിച്ചതോടെ പൈപ്പ് അടച്ചു. അതോടെയാണ് പൈപ്പ് പൊട്ടി നിരന്നൊഴുകാൻ തുടങ്ങി.
കൊതുക് മുട്ടയിട്ട് പെരുകുന്നത് ഒറ്റനോട്ടത്തിൽ കാണാം. അതിന്റെ ദുരിതം കയർ ഭവനിലെ ജീവനക്കാർ അനുഭവിച്ച് തുടങ്ങി. 9 പേരിപ്പോൾ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്.
പനി പടരാതിരിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് സർക്കാർ ഉപദേശിക്കുന്ന സമയത്താണ് സർക്കാർ ഓഫീസിലെ മാലിന്യം സർക്കാർ ഓഫീസ് മുറ്റത്ത് ഇങ്ങിനെ കെട്ടിക്കിടന്ന് പനി പടർത്തുന്നത്.