എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നതിനെ സ്വാഗതംചെയ്ത് തൊഴിലാളികളും നാട്ടുകാരും. പുനരധിവാസവും ജോലിയുമുൾപ്പെടെയുള്ള കാര്യങ്ങളിൽ തീർപ്പുണ്ടാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. ആശങ്കകൾ പൂർണമായി പരിഹരിച്ചു മാത്രമെ പദ്ധതി നടപ്പാക്കുവെന്ന് സ്ഥലം എം.എൽഎ പി.സി. ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു.
നാടിന്റ വലിയ വികസനം, മെച്ചപ്പെട്ട ജീവിത നിലവാരം , കൂടുതൽ തൊഴിൽ സാധ്യതകൾ, അനുബന്ധ മേഖലകളുടെ വികസനം. ഇക്കാര്യങ്ങൾകൊണ്ടു തന്നെ വിമാത്താവളത്തെ എരുമേലിക്കാർ സ്വാഗതം ചെയ്യുകയാണ്. ചെറുവള്ളി എസ്റ്റേറ്റിലെ മുന്നൂറിൽ പരം തൊിലാളി കുടുംബങ്ങളും ഏറെ പ്രതീക്ഷയിലാണ്. എന്നാൽ പുനരവധിവാസം, തൊഴിൽ എന്നീ കാര്യങ്ങളിൽ ഉറപ്പ് ലഭിക്കണമെന്നും ഇവർ ഏക സ്വരത്തിൽ പറയുന്നു.
ആശങ്കകൾ പരിഹരിക്കുമെന്ന് സ്ഥലത്തെ ജനപ്രതിനിധിയായ പി.സി. ജോർജിന്റെ ഉറപ്പ്. ഇക്കാര്യത്തിൽ തന്റെ മേൽനോട്ടമുണ്ടാകും. വിദേശമലയാളികളും പ്രമുഖ പൊതുമേഖല സ്ഥാപനവും നിക്ഷേപത്തിന് തയ്യാറായി മുന്നോട്ട്വന്നിട്ടുണ്ടെന്ന് പി.സി ജോർജ് പറഞ്ഞു. ഇക്കാര്യങ്ങളിൽ സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളും. മൂന്നു വർഷം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും ജോർജ് വ്യക്തമാക്കി.