ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിൽ ബി.ജെ.പി ഏറ്റവുംവലിയ ഒറ്റകക്ഷിയായി. ഊരൂട്ടമ്പലം വാർഡിൽ ബി.ജെ.പിയുടെ ശ്രീമിഥുൻ 26 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിറ്റിങ് സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് സി.പി.എമ്മിന് തിരിച്ചടിയായി.
ഉപതിരഞ്ഞെടുപ്പുഫലം വന്നതോടെ മാറനല്ലൂർ പഞ്ചായത്തിൽ ഒമ്പത് സീറ്റുകളോടെ ബി.ജെ.പിയായി ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് എട്ടും സി.പി.എമ്മിന് നാലും അംഗങ്ങൾ. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കും എട്ടുവീതം സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെ ബി.ജെ.പി അധികാരത്തിലുമെത്തി.
മൂന്നുമാസം മാസംമുമ്പാണ് അവിശ്വാസത്തെത്തുടർന്ന് ഭരണമാറ്റം ഉണ്ടായത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് ലഭിച്ചു. ഈ സാഹചര്യത്തിനാണ് ഉപതിരഞ്ഞെടുപ്പോടെ മാറ്റം വന്നിരിക്കുന്നത്. സി.പി.എം അംഗമായിരുന്ന അഡ്വ. എസ്.ദീപു സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വീണ്ടുമൊരു അവിശ്വാസപ്രമേയം വരുന്നതോടെ സി.പി.എം പിന്തുണ ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുന്ന അവസ്ഥയാണ് മാറനല്ലൂരിൽ.