തിരുവനന്തപുരം സെന്‍ട്രല്‍ റയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പ്രീ പെയ്ഡ് സംവിധാനത്തിന് കീഴിൽ വരുന്ന 300 ഓളം ഓട്ടോറിക്ഷകളാണ് റയിൽവേ പാർക്കിങ് ഫീസിനെതിരെ സമരം നടത്തുന്നത്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.
പ്രതിദിനം 10 രൂപ വീതം ഓട്ടോറിക്ഷകൾക്ക് പാർക്കിങ് ഫീസിനത്തിൽ ചുമത്താനാണ് റെയിൽവേയുടെ തീരുമാനം. വർഷം 3650 രൂപ പാർക്കിങ് ഫീസായി മാത്രം ഓട്ടോറിക്ഷകൾ നൽകേണ്ടിവരും. ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങിയിരിക്കുന്നത്.
സി.ഐ.ടി.യു, ബിഎംഎസ്, എഐടിയുസി, ഐഎൻടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. തമ്പാനൂർ റയിൽവേസ്റ്റേഷനിലെത്തുന്ന യാത്രക്കാരിലേറെയും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാൻ പ്രീ പെയ്ഡ് ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. തൽക്കാലം പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് റയിൽവേ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും വരെ സമരം തുടരാനാണ് തീരുമാനം.