വിദ്യാർഥികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ കൊല്ലത്ത് സ്കൂളുകളുടെ മതിലുകളിൽ ചിത്രരചനയുമായി എക്സൈസ് വകുപ്പ്. കൊട്ടാരക്കര ഹയർസെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബും എക്സൈസും ചേർന്നാണ് ബോധവത്കരണ പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ തന്നെ തയാറാക്കുന്ന ചിത്രങ്ങൾ അവർ തന്നെയാണ് മതിലുകളിൽ വരയ്ക്കുന്നതും.
വിദ്യാർഥികളെ ലഹരിയിൽ നിന്ന് അകറ്റാൻ സ്കൂളുകളുടെ മതിലുകളിൽ ചിത്രങ്ങൾ വരച്ച് അവരേ ബോധവത്കരിക്കാനുള്ള ശ്രമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് ലഹരിവിരുദ്ധ ക്ലബുകളാണ്. കൊട്ടാരക്കര ഹയർസെക്കൻഡറി സ്കൂളിന്റെ മതിലുകളിലാണ് ചിത്രങ്ങൾ വരച്ചു തുടങ്ങിയത്.കുട്ടികൾ തന്നെ കഥകളുണ്ടാക്കി അതിനനുസരിച്ച് എല്ലാവർക്കും മനസിലാവും വിധമാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ലഹരി ഉപയോഗം മൂലമുള്ള ആരോഗ്യസാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയാണ് ചിത്രങ്ങളിൽ പരാമർശിക്കുന്നത്. കൊട്ടാരക്കര എക്സൈസ് സി.ഐ വി റോബർട്ട്,സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ.വൽസലാമ്മ എന്നിവർ ചേർന്ന് ബോധവത്കരണം ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര താലൂക്കിലെ എല്ലാ സ്കൂളുകളിലും സമാനമായി ബോധവത്കരണ പദ്ധതി നടപ്പാക്കാനാണ് എക്സൈസ് ലക്ഷ്യമിടുന്നത്. തമിഴ്നാട് അതിർത്തി കടന്നെത്തുന്ന കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് എക്സൈസിന്റെ റിപ്പോർട്ടുകൾ. ഇത് കുട്ടികളെ ലക്ഷ്യമാക്കി സ്കൂളുകളിൽ എത്തുന്നത് തടയുകയാണ് ചിത്രരചനയുടെ ലക്ഷ്യം