തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുമ്പിൽ തിരി കത്തിച്ച് ആരാധന നടത്തുന്നത് ആശുപത്രി അധികൃതർ നിരോധിച്ചു. സമീപത്ത് ഒാക്സിജൻ പ്ളാന്റും അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനമേർപ്പെടുത്തിയത്. നിരോധന നിർദേശം പ്രദർശിപ്പിച്ചതിനു ശേഷവും ആരാധന തുടരുകയാണ്.
ആശുപത്രി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 1990 ൽ ആര്യനാട് രാജേന്ദ്രന്റെ കരവിരുതിൽ വിരിഞ്ഞ സുന്ദര ശില്പം. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ. കാലം ചെന്നപ്പോൾ പക്ഷേ വെറും പ്രതിമയ്ക്ക് ദൈവിക പരിവേഷം ചാർത്തിക്കിട്ടി. പിന്നെപ്പിന്നെ എസ് എ ടി യിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കൾ മുഴുവൻ മെഴുകു തിരികളും ചന്ദന തിരികളുമായി ആരാധന തുടങ്ങി. തുടർന്നാണിപ്പോൾ ആശുപത്രി സൂപ്രണ്ട് നിരോധന ഉത്തരവ് പതിച്ചിരിക്കുന്നത്. പക്ഷേ ആ ഉത്തരവിനു മുമ്പിലാണിപ്പോൾ തിരി കത്തിക്കുന്നതെന്ന വ്യത്യാസം മാത്രം.
തൊട്ടടുത്താണ് ഒാക്സിജൻ പ്ളാന്റും അത്യാഹിത വിഭാഗവും. പല വട്ടം മുന്നറിയിപ്പുകൾ നല്കിയിട്ടും ജനങ്ങൾ അന്ധവിശ്വാസം ഉപേക്ഷിക്കാത്തതിൽ അങ്കലാപ്പിലാണ് ആശുപത്രി അധികൃതർ.