കൂലി നൽകാതെ കരാറുകാരൻമുങ്ങിയതോടെ കടക്കെണിയിലായ പ്രവാസി നാട്ടിലെത്തിയപ്പോൾ കിട്ടിയത് ജപ്തി നോട്ടീസ്. അടൂർ സ്വദേശി ചെറിയാൻ തോമസാണ് ജപ്തി ഭീഷണി നേരിടുന്നത്. ചെങ്ങന്നൂർ സ്വദേശി സുരേഷ് രാമകൃഷ്ണപിള്ളയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല.
ദുബായിൽ സുരേഷ് രാമകൃഷ്ണപിള്ള നടത്തുന്ന കരാർ കംമ്പനിയിലെ ഉപകരാറുകാരനായിരുന്നു ചെറിയാൻ തോമസ്. ഷാർജ പൊലീസിന് നിരീക്ഷണകാമറ സ്ഥാപിക്കുന്നതിനുള്ള കരാർ സുരേഷ് രാമകൃഷ്ണപിള്ളയുടെ കംമ്പനിക്ക് ലഭിച്ചു. ഈ ജോലി ഇയാൾ ചെറിയാൻ തോമസിന് നൽകി. എട്ടുലക്ഷം രൂപയുടെ കരാറാണ് നൽകിയത്. എന്നാൽ പലതവണയായി നാലു ലക്ഷം രൂപ മത്രമാണ് നൽകിയത്. ബാക്കിതുകയ്ക്കായി ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും സുരേഷിനെ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി നൽകിയിട്ടുണ്ട്. സുരേഷ് രാമകൃഷ്ണപിള്ളയുടെ കിഴിൽ കരാർ ജോലിചെയ്ത മറ്റ് ചിലരേയും ഇയാൾ സമാനമായ രീതിയിൽ കബളിപ്പിച്ചതായി പൊലീസിന് നൽകിയ പരാതിയൽ പറയുന്നു.