പൊതുസ്ഥലങ്ങളിൽ നിന്ന് അക്കേഷ്യ മരങ്ങൾ പിഴുതുമാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം വനംവകുപ്പ് നടപ്പാക്കുന്നു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ 350 ഏക്കറിലെ അക്കേഷ്യമരങ്ങൾ പിഴുതി മാറ്റി ഫലവൃക്ഷങ്ങൾ നടും. പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾക്ക് അക്കേഷ്യാമരങ്ങൾ ഇടയാക്കുന്നൂവെന്ന വിലയിരുത്തലിലാണ് നടപടി.
കാര്യവട്ടം ക്യാംപസെന്നാൽ അക്കേഷ്യാക്കാടാണ്.പണ്ടെന്നോ പരീക്ഷണാടിസ്ഥാനത്തിൽ വനംവകുപ്പ് നട്ട മരങ്ങൾ് ഇപ്പോൾ പടർന്ന് പന്തലിച്ച് കാംപസിനെ കീഴടക്കി.തണൽമരങ്ങൾ നിറയേണ്ടിടത്ത് ഈ വരണ്ട മരമെത്തിയതോടെ കാംപസിന്റെ സുഖം തന്നെ നഷ്ടമായെന്നതടക്കം ഒട്ടേറെ പരാതികൾ വിദ്യാർഥികൾക്കുണ്ട്.
ഒടുവിൽ ക്യാംപസിനെ അക്കേഷ്യയിൽ നിന്ന് മോചിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. നാല് വർഷം കൊണ്ട് 350 ഏക്കറിലെ മരങ്ങൾ പൂർണമായും പിഴുതെറിയും. മാവും പ്ളാവും പേരയും ആഞ്ഞിലിയും അടങ്ങിയ നാട്ടുമരങ്ങൾ പകരം വയ്ക്കും. സർവകലാശാല നൽകിയ പദ്ധതി സോഷ്യൽഫോറസ്ട്രി അംഗീകരിച്ചു.
അക്കേഷ്യാ മരങ്ങളുടെ പൂക്കൾ ആസ്തമക്ക് കാരണമാകുന്നതിനൊപ്പം വൻ തോതിൽ ജലം ഊറ്റിയെടുക്കുന്നത് വരൾച്ചക്കും കാരണമാകുന്നു. ഇത് കണക്കിലെടുത്ത് അക്കേഷ്യമരങ്ങൾ പൊതുസ്ഥലത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നങ്കിലും ആദ്യം വനംവകുപ്പ് അംഗീകരിച്ചില്ല. ഒടുവിൽ അത് നടപ്പാക്കുന്നതിന്റെ തുടക്കവുമാണ് കാര്യവട്ടം കാംപസിൽ.