ഭൂമി സംബന്ധമായ വിവാദങ്ങള്‍ നാള്‍ക്ക് നാള്‍ ഉയരുന്ന ദേവികുളം താലൂക്കിലെ താലൂക്ക് ഓഫിസ് കെട്ടിടം ശോചനീയാവസ്ഥയില്‍. ഏത് നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തില്‍ ജീവന്‍ പണയംവെച്ചാണ് ജീവനക്കാരും ജനങ്ങളും എത്തുന്നത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന നിര്‍ണായ രേഖകളും ഫയലുകളും സുരക്ഷിതമല്ല.
ജില്ലയിലെ വിസ്തൃതമായ താലൂക്കുകളിലൊന്നായ ദേവികുളം താലൂക്കിന്റെ ആസ്ഥാന കെട്ടിടത്തിനാണ് ദുര്‍ഗതി. കയ്യേറ്റം, പട്ടയം ഉള്‍പ്പെടെ തീവ്രമായ ഭൂപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന താലൂക്കുകൂടിയാണ് ദേവികുളം. 1913ല്‍ നിര്‍മിച്ച കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് ഇന്നും പ്രവര്‍ത്തിക്കുന്നത്. നൂറു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം നവീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ താത്പര്യം കാണിക്കാത്തതാണ് ദുരവസ്ഥയ്ക്ക് മുഖ്യകാരണം. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ് ഓഫിസില്‍. വര്‍ഷക്കാലമാകുന്നതോടെ നുറുങ്ങുവെട്ടവും ലഭിക്കാറില്ല. രാജഭരണ കാലത്ത് നിര്‍മ്മിച്ച കെട്ടിടം ചോര്‍ന്നൊലിച്ച് ജീര്‍ണാവസ്ഥയിലാണ്. ശക്തമായ കാറ്റില്‍ കെട്ടിടം നിലംപൊത്തും. ഓഫീസിന്റെ മുന്‍വശത്തെ ഇടനാഴിയില്‍ ഇരുമ്പു പൈപ്പുകൾ പിടിപ്പിച്ച് ജി.ഐ ഷീറ്റുകള്‍ സ്ഥാപിച്ചതാണ് ഇക്കാലത്തിനിടെയിലെ ഏക വികസനം. ചിതലരിച്ച് പല ഫയലുകളും രേഖകളും ഇതിനോടകം നശിച്ചു. മഴ ശക്തമായതോടെ ഓഫിസിന്റെ പ്രവര്‍ത്തനം തന്നെ താളംതെറ്റി.
കെട്ടിടത്തിന്റെ സ്ഥിതി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. ആരും മിനക്കെടാത്തതാണ് കെട്ടിടത്തിന്റെ വികസനം അസാധ്യമാക്കുന്നത്. വിസ്തൃതമായ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഓഫിസിലില്ല. ദേവികുളത്തെ മിക്ക സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും അവസ്ഥ സമാനമാണ്. ഓഫിസിലെ സുപ്രധാന രേഖകള്‍ നശിക്കാനിടയായാല്‍ പ്രദേശത്തെ ഭൂപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.