ആവശ്യത്തിന് പൊലീസുകാരും വാഹനവുമില്ലാതെ പരാധീനതകളുടെ നടുവിലാണ് മറയൂർ പൊലീസ് സ്റ്റേഷൻ. അതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്റ്റേഷനിലെ പൊലീസുകാർക്ക് താമസിക്കാൻ ഒരു ക്വാട്ടേഴ്സ് പോലുമില്ല. വാടകയ്ക്ക് വീടും ലഭിക്കാത്തതിനാൽ സ്റ്റേഷനിൽ തന്നെ അന്തിയുറങ്ങേണ്ട ഗതികേടിലാണ് പൊലീസുകാർ.
എട്ടാം മൈല്‍ മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയായ ചിന്നാര്‍ വരെയുള്ള അമ്പത് കിലോമീറ്ററാണ് മറയൂർ സ്റ്റേഷന്റെ പരിധി. ഇടുക്കിയിലെ സുപ്രധാന സ്റ്റേഷനുകളിൽ ഒന്നായ ഇവിടെ ആകെ 38 പൊലീസുകാർ മാത്രമാണുള്ളത്. ഇതിൽ ഭൂരിഭാഗം പേരും അന്യ ജില്ലകളിൽ നിന്നുള്ളവരാണ്. താമസിക്കാൻ ഒരു ക്വാട്ടേഴ്സ് പോലും പൊലീസുകാർക്കില്ല. ആകെയുള്ള രണ്ട് ക്വാട്ടേഴ്സുകൾ എസ്ഐയുടെയും, എഎസ്ഐയുടെയും കൈവശമാണ്. കുടുംബസമേതം താമസിക്കാൻ ഒരു വീട് പോലും വാടകയ്ക്ക് കിട്ടാനില്ല. വീട്ടിലെത്തണമെങ്കിൽ മണിക്കൂറുകൾ നീളുന്ന യാത്രയും പൊലീസുകാരുടെ ദുരിതം ഇരട്ടിയാക്കി. മറയൂരിൽ ജോലി ലഭിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം വാങ്ങുകയോ അവധിയൽ പ്രവേശിക്കുകയാണ് പതിവ്.
38 പൊലീസുകാർക്കായി സ്റ്റേഷനിലുള്ളത് ഒരു ജീപ്പ് മാത്രമാണ്.സംരക്ഷിത ചന്ദനവനങ്ങളും, ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടുന്ന പ്രദേശത്ത കുറ്റകൃത്യങ്ങളുടെ എണ്ണവും കുറവല്ല. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെ ഇതുവഴി കേരളത്തിൽ എത്തുന്നുണ്ട്. സ്റ്റേഷന്റെ സ്ഥലപരിമിധിയും പരാതി പട്ടികയിലുണ്ടെങ്കിലും കിടക്കാനൊരു മുറിയെന്ന് ആവശ്യമാണ് പൊലീസുകാർ മുന്നോട്ടുവെയ്ക്കുന്നത്.