ചിന്നക്കടയിൽ സ്വകാര്യ ബസിന്റെ അടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ അടിയിൽ നിന്നു പുറത്തേക്കു വന്നു ഹെൽമറ്റ് ഊരിമാറ്റിയ യുവാവിനെ അവിശ്വസനീയതോടെയാണു ദൃക്സാക്ഷികൾ നോക്കിയത്.
യുവാവിന്റെ കൈയിൽ ചെറിയ പോറൽ ഏറ്റതൊഴിച്ചാൽ പരുക്കൊന്നുമില്ല. പട്ടത്താനം സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് അപകടത്തിൽപ്പെട്ടത്.
ചിന്നക്കട ക്ലോക് ടവറിനു സമീപം ഇന്നലെ ഉച്ചയ്ക്കു 12.30ന് ആയിരുന്നു അപകടം. ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു കൊട്ടിയത്തേക്കു പോവുകയായിരുന്നു ബസ്. ഉഷ തിയറ്ററിനു മുന്നിലുള്ള പാതയിൽ നിന്നു മണിമേടയ്ക്കു സമീപമുള്ള ‘ലിങ്ക് റോഡി’ലൂടെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിനു മുന്നിലെ ബസ് സ്റ്റാൻഡിലേക്കു തിരിഞ്ഞപ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് അടിയിൽപ്പെടുകയായിരുന്നു.
മുൻചക്രത്തിനും പിൻചക്രത്തിനും മധ്യത്തിലാണ് ബൈക്ക് അകപ്പെട്ടത്.യാത്രക്കാരനും ബൈക്കും പൂർണമായി ബസിന് അടിയിലായി. ഹെൽമറ്റ് ഊരിക്കൊണ്ടാണ് ബൈക്ക്‌യാത്രക്കാരൻ പുറത്തേക്കു വന്നത്.
ഇദ്ദേഹത്തിനു ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. പൊലീസും നാട്ടുകാരും ചേർന്നു ബൈക്ക് പുറത്തെടുത്തു. യുവാവിനു പരാതി ഇല്ലെന്ന് അറിയിച്ചതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
അപകടം ക്ഷണിച്ച് തലതിരിഞ്ഞ പരിഷ്കാരം ചിന്നക്കടയിൽ തലതിരിഞ്ഞ ഗതാഗത പരിഷ്കാരം നടപ്പാക്കാനുള്ള നീക്കം അപകടങ്ങൾക്കു വഴിവയ്ക്കുമെന്നു ചൂണ്ടിക്കാണിച്ചിട്ടും അധികൃതർക്കു കുലുക്കമില്ല. കണ്ണനല്ലൂർ വഴി കുണ്ടറ, ആയൂർ, കൊട്ടാരക്കര ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ ബസുകൾക്കു വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരിഷ്കാരം ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
നഗര ഗതാഗത ഉപദേശക സമിതിയുടെ വാക്കാൽ മാത്രമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണു പരിഷ്കരണം നടപ്പാക്കിയത്. പ്രസ് ക്ലബ് ഭാഗത്തു നിന്ന് അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾക്കു മണിമേടയുടെ ഭാഗത്തു നിന്നു ചിന്നക്കട റോഡിലേക്കു തിരിയാനുള്ള മാർഗമെന്ന നിലയ്ക്കായിരുന്നു ഇവിടെ ചെറുറോഡ് നിർമിച്ചത്.
കൊല്ലം റെയിൽവേ ഗുഡ്സ് യാർഡിൽ നിന്ന് അരിയും മറ്റുമായി വരുന്ന ലോറികൾക്ക് ആലപ്പുഴയിലേക്കും മറ്റും പോകാനുള്ള മാർഗം എന്ന നിലയ്ക്കായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ അങ്ങോട്ടേക്കു വളയുന്ന മാതൃകയിലാണു രൂപകൽപനയും നിർമാണവുമെല്ലാം നിർവഹിച്ചിരിക്കുന്നത്.
എന്നാൽ ഇതിൽ ഒരു മാറ്റവും വരുത്താതെയാണു സ്വകാര്യ ബസുകൾക്ക് ആണ്ടാമുക്കത്തു നിന്നു വന്ന് ഇവിടെ തിരിയാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇത് അപകടങ്ങൾക്ക് ഇടയാക്കുമെന്നു മലയാള മനോരമ മേയ് 20നു വാർത്ത നൽകിയിരുന്നു. ഇവിടെ ഒട്ടേറെ പേർ സ്വകാര്യവാഹനങ്ങൾക്ക് അടിയിൽപ്പെടാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു.