മഴക്കാലകാഴ്ചകൾ നിറയുന്ന മാങ്കുളത്തേക്ക് സഞ്ചാരികളെ ആകർഷിക്കാൻ പുത്തൻ പദ്ധതികളൊരുക്കുകയാണ് വനംവകുപ്പ്. വെള്ളച്ചാട്ടങ്ങളും കാട്ടാറുകളും നിറയുന്ന പ്രദേശത്ത് മഴ ആസ്വദിച്ച് പ്രകൃതിയെ അടുത്തറിയാനുള്ള അവസരമാണ് ഒരുക്കുന്നത്. പേര് മാങ്കുളം എന്നാണെങ്കിലും വനമാണ് വന്യമായ കാഴ്ചകളാണ് ചുറ്റും. പച്ചപ്പിൽ മുങ്ങി നിൽക്കുന്ന കുന്നുകൾക്ക് നടുവിൽ ഒരു കൊച്ചു ഗ്രാമം. മഴയെന്തെന്നും മഴക്കാലം എന്തെന്നും അറിയണമെങ്കിൽ ഈ ഗ്രാമത്തിൽ എത്തണം.
പച്ചപ്പിനെ വകഞ്ഞുമാറ്റി കുന്നിൻ മുകളിൽ നിന്ന് കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളെ കാണാം. കലിതുള്ളിപെയ്യുന്ന മഴയും കലഹിച്ച് പോകുന്ന കാറ്റും വനത്തിനുള്ളിൽ നിറയുന്ന ഇരുളും പലപ്പോഴും നമ്മെ ഭയപ്പെടുത്തും. ഇത് അതേപ്പടി ആസ്വദിക്കാനുള്ള അവസരമാണ് വനംവകുപ്പ് ഒരുക്കുന്നത്.
വിരിപാറയിലെ കൈനഗിരി വെള്ളച്ചാട്ടം കാട്ടാനകൾ കൂട്ടമായെത്തുന്ന ആനക്കുളം അങ്ങനെ കാണാനഴകുള്ള കാഴ്ചകൾ നിരവധി. പുതിയതായി തയ്യാറാക്കിയ അപ്രീസിയേഷൻ സെന്ററും, ഗ്യാലറിയും മാങ്കുളത്തിന്റെ ചരിത്രവും പ്രകൃതി സമ്പത്തും അടുത്തറിയാൻ സഞ്ചാരികളെ സഹായിക്കും. കാടിനെ സംരക്ഷിച്ചു നിർത്തുന്ന ആദിവാസികളുടെ സംരക്ഷണവും പദ്ധതിയിലൂടെ വനംവകുപ്പ് ഏറ്റെടുക്കുന്നു.
നാൽപതിലേറെ പേർക്കാണ് വിവിധ പദ്ധതികളിൽ ജോലി ലഭിച്ചത്. ആദിവാസി നൃത്തരൂപങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഹെറിറ്റേജ് ഷെഡും മാങ്കുളത്ത് ഒരുക്കിയിട്ടുണ്ട്. മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന മലയോര ഗ്രാമമായ മാങ്കുളത്തിന്റെ സമഗ്രവികസനമാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.