കാലവർഷം ശക്തി പ്രാപിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജലനിരപ്പ് നാലടി ഉയർന്നു. ഇതോടെ തേക്കടിയിൽ വലിയ ബോട്ടുകളുടെ സർവീസും പുനരാരംഭിച്ചു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112.2 അടിയാണ്. തേക്കടിയിൽ ലഭിച്ച മഴയുടെ അളവ് കുറവാണെങ്കിലും വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയർത്തിയത്. ചൊവാഴ്ച 108 അടിയായിരുന്നു ജലനിരപ്പ്. സെക്ക്കൻഡിൽ 1366 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശത്തെ വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും നിറഞ്ഞൊഴുകുകയാണ്. ജലനിരപ്പ് 110 അടി പിന്നിട്ടതോടെ തേക്കടിയിൽ വലിയ ബോട്ടുകളുടെ സർവിസും പുനരാരംഭിച്ചു.
വനം വകുപ്പിന്റെയും കെ ടിഡിസിയുടെയും രണ്ട് വീതം ബോട്ടുകളാണ് സർവീസ് നടത്തുന്നത്. അതേ സമയം യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ തുടരും. മെയ്യ് 28 നാണ് തേക്കടി ജലനിരപ്പ് 108 അടിയായി കുറഞ്ഞതോടെ ബോട്ടിങ്ങ് നിരോധിച്ചത്. തടാകത്തിലെ മരക്കുറ്റികളും മൺ തട്ടുകളും ബോട്ടുകൾക്ക് ഭീഷണിയായി തുടരുകയാണ്. അണക്കെട്ടിൽ നിന്ന് തമിഴ്നാട് നേരിയ തോതിൽ മാത്രമാണ് വെളളം കൊണ്ടു പോകുന്നത്. സെക്കൻഡിൽ 225 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.