മഴ ശക്തമായതോടെ കോട്ടയം നഗരം കുഴിക്കുള്ളിലായി. കോടിമതയിലും ബേക്കർ ജംങ്ഷനിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ്. ടാറിങിലെ അശാസ്ത്രീയതയാണ് കുഴികൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം കോടികൾ മുടക്കി നിർമിച്ച മണിപ്പുഴ - ഈരയിൽകടവ് റോഡ് ഇതുവരെ ഗതാഗതയോഗ്യമാക്കാത്തതും ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്.
കോടിമതയിലെ കുഴിയിൽ കുരുങ്ങി കോട്ടയം നഗരം. എം.സി, റോഡിലെ ഈ അഴിയാക്കുരുക്കിൽപെട്ട് നട്ടം തിരിയുകയാണ് യാത്രക്കാർ. പള്ളിപ്പുറത്തുകാവു മുതൽ നാലുവരിവരിപ്പാത വരെയുള്ള കഷ്ടി അര കിലോമീറ്റർ ദീരം പിന്നിടാണ് ഈ പെടാപ്പാട്. അത്യാസന്ന രോഗികളുമായെത്തുന്ന ആംബുലൻസുകൾ വളരെപണിപ്പെട്ടാണ് കുരുക്കിൽ നിന്ന് പുറത്തത്തുന്നത്.
നഗരത്തിലേയ്ക്കുള്ള പ്രവേശന കവാടമായ നാഗമ്പടം , ബേക്കർ ജംങ്ഷൻ. ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ്. കുഴികൾ തന്നെയാണ് ഇവിടെയും പ്രധാന കാരണം. ടാറിങ് നടത്തി ഏതാനും മാസം പോലും ആകും മുമ്പാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
മണൽ നിറച്ച ചാക്കുകൾ ഉപയോഗിച്ചുള്ള അത്യാധുനിക കുഴിയടയ്ക്കൽ തകൃതിയായതോടെ ബ്ലോക്ക് ഇരട്ടിച്ചു. ട്രാഫിക് നിയമലഘനങ്ങളും കുരുക്ക് ഇരട്ടിപ്പിച്ചിരിക്കുകയാണ്.