ജനകീയ സമരത്തെത്തുടർന്ന് നിർത്തിയ പത്തനംതിട്ട ചെമ്പൻമുടിയിലെ പാറമടയുടെ പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കാവുങ്കൽ ക്രഷറിലേയ്ക്കുള്ള റോഡ് നിർമാണം നാട്ടുകാർ തടഞ്ഞു. ചട്ടങ്ങൾ മറികടന്ന് പാറമടയ്ക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
ഹൈക്കോടതി അനുമതിയെന്ന് പ്രചരിപ്പിച്ചാണ് നാറണമൂഴി പഞ്ചായത്ത് ഭരണസമിതി പാറമടയ്ക്ക് വീണ്ടും പ്രവർത്തനാനുമതി നൽകിയത്. ഇതോടെ നാട്ടുകാർ സംഘടിച്ചു. പാറമടയിലേയ്ക്കുള്ള പുതിയ റോഡ് നിർമാണം തടസപ്പെടുത്തി. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘർഷസാധ്യതയായി. കൂടുതൽ പൊലീസുകാരെത്തിയാണ് പ്രശ്നം പരിഹരിച്ചത്. റോഡ് നിർമാണം താൽക്കാലികമായി നിർത്തിവച്ചു. ചെമ്പൻമുടി സമരത്തെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം.
ജലസ്രോതസുകൾ അടച്ചാണ് കാവുങ്കൽ പാറമടയിലേക്കു പുതിയ റോഡ് നിർമിക്കുന്നത്. ഇത് ഉരുൾപൊട്ടലിനുള്ള സാധ്യത കൂട്ടുമെന്ന് വിദഗ്ധർ പറയുന്നു. പാരിസ്ഥിതികാനുമതിയില്ലാതെയാണ് പാറമടയ്ക്കു പഞ്ചായത്ത് ലൈസൻസ് നൽകിയത്. ഇത് പിൻവലിക്കണം. അല്ലെങ്കിൽ അനിശ്ചിതകാലസമരം തുടങ്ങും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരസമിതിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ചെമ്പൻമുടിയിലെ പാറഖനനം നാല് വർഷം മുൻപ് നിർത്തിയത്.