ജനവാസമേഖലയിറങ്ങുന്ന കാട്ടുപന്നിയെ തുരത്താൻ ഏഴ് വർഷത്തിലധികമായി ഒറ്റയാൻ പോരാട്ടം നടത്തി പത്തനംതിട്ട കൊടുമൺ സ്വദേശി ദേവരാജൻ. തനിക്കുണ്ടായ ദുരനുഭവം മറ്റ് കർഷകർക്ക് സംഭവിക്കരുതെന്ന തോന്നലിൽ നിന്നാണ് നിയമപോരാട്ടത്തിനിറങ്ങിയത്. മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ദേവരാജൻ ഒറ്റരാത്രി കൊണ്ടാണ് കൃഷിയിടത്തിലേയ്ക്ക് ഇറങ്ങാനാകാതെ കിടപ്പിലായത്. ദേവരാജൻ കാട്ടുപന്നിയുടെ ആക്രമണത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്താനൊരു കാരണമുണ്ട്. മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവമാണ് ഇദ്ദേഹത്തിനുള്ളത്.
ഇടതുകാലിൽ ആഴത്തിൽ മുറിവേറ്റു. പേവിഷബാധ, പന്നിപ്പനി, ചെള്ള് രോഗത്തിനുള്ള കുത്തിവയ്പുകൾ തുടങ്ങി എല്ലാ ചികിൽസയും കഴിഞ്ഞപ്പോൾ മാസങ്ങൾ പിന്നിട്ടു. തളരാതെ വീണ്ടും കൃഷിയിടത്തിലിറങ്ങിയെങ്കിലും പാകമായ വിളകളെല്ലാം പന്നിയുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ നശിച്ചു. പ്രതിരോധിക്കാനുള്ള വഴികൾ തേടി ദേവരാജൻ ഇപ്പോഴും നിയമപോരാട്ടത്തിലാണ്. മനുഷ്യാവകാശ കമ്മിഷൻ, വനംവകുപ്പ്, തദ്ദേശസ്ഥാപന മേധാവികൾ എന്നിവർക്കെല്ലാം ദേവരാജൻ ഏഴ് വർഷമായി മുടങ്ങാതെ നിവേദനം നൽകുന്നുണ്ട്. ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. വിജയിക്കും വരെ പോരാട്ടം തുടരുന്നതിനാണ് ഈ കർഷകന്റെ തീരുമാനം.