കൊല്ലത്ത് കഞ്ചാവു കടത്തുന്നതിനിടയിൽ പിടികൂടാൻ ശ്രമിച്ച എക്സൈസ് സംഘത്തെ യുവാവ് ആക്രമിച്ചു. കമ്പി വടി കൊണ്ടുള്ള അടിയേറ്റു എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ഉൾപ്പെടെ നാലുപേർക്കു പരുക്കേറ്റു. 20 മിനിറ്റിലേറെ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കണ്ണനല്ലൂർ സ്വദേശി സിറാജുദീനെ അറസ്റ്റു ചെയ്തു.
കണ്ണനല്ലൂർ- ചെമ്മാൻമുക്ക് റോഡിൽ മുഖത്തല തിയറ്റർ മുക്കിൽ കഴിഞ്ഞ ദിവസം വൈകിട്ടു മൂന്നിനായിരുന്നു സംഭവം. കഞ്ചാവു കടത്തുന്നതായി സുചന ലഭിച്ചതിനെ തുടർന്നു വാഹന പരിശോധന നടത്തുകയായിരുന്നു എട്ട് അംഗ എക്സൈസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സർക്കിൽ ഇൻസ്പക്ടർ വി.രാജേഷ്, എക്സൈസ് ഇൻസ്പക്ടർ കെ.വിജയൻ, സിവിൽ ഓഫിസർമാരായ കിഷോർ, ബിജുമോൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. സിറാജുദീൻ ഓടിച്ചുകൊണ്ടുവന്ന ഓട്ടോറിക്ഷ തടഞ്ഞയുടൻ പുറത്തിറങ്ങിയ പ്രതി വാഹനത്തിൽ കരുതിയിരുന്ന കമ്പി വടിയെടുത്തു ആക്രമിച്ചു. എകൈസസ് സംഘത്തിന്റെ യുണിഫോം വലിച്ചുകീറി. നാട്ടുകാർ കൂടിയെങ്കിലും പ്രതി ആക്രമാസത്തനായി നിന്നു. ഏറെ പരിശ്രമിച്ചാണു യുവാവിനെ കീഴപ്പെടുത്തിയത്.ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.പ്രതി കഞ്ചാവിന് അടിയാണെന്നു എക്സൈസ് സി.ഐ വി.രാജേഷ് പറഞ്ഞു.
കോഴിവളർത്തൽ ഫാമുകളിൽ നിന്നു കോഴിയിറച്ചിയും മുട്ടയും ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കൊടുക്കാറുള്ള സിറാജുദീൻ മുട്ടയ്ക്കാവിൽ നിന്നു മുഖത്തല ഇഎസ്ഐ ജംക്ഷനിലേക്ക് കഞ്ചാവു കൊണ്ടുവരുമ്പോഴാണ് എക്സൈസ് സംഘം വാഹനം തടഞ്ഞത്. ഡ്രൈവറുടെ സീറ്റിനോടു ചേർന്നു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. തുടർന്നു വീട്ടിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ കഞ്ചാവു കണ്ടെടുക്കാനായില്ല.