കേരളം നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകൻ പി.എൻ.രാമചന്ദ്ര. കോടതിയിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. രോഹിത് വെമുലയുടെ ജീവിതം പ്രമേയമാക്കിയ രാമചന്ദ്രയുടെ ദി അൺബിയറബിൾ ബീയിങ് ഓഫ് ലൈറ്റ്നെസ് എന്ന ഡോക്യുമെന്ററിക്കാണ് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്.
ദി അൺബിയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് ഉൾപ്പെടെ മൂന്നു ഡോക്യുമെന്ററികൾക്കാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ചലച്ചിത്രോത്സവത്തിൽ വിലക്കേർപ്പെടുത്തിയത്. ഇതോടെ തിരുവനന്തപുരത്തെ ചലച്ചിത്രോത്സവ വേദിയിൽ താരമായിരിക്കുകയാണ് പി.എൻ.രാമചന്ദ്ര. ചിത്രം പ്രദർശിപ്പിക്കാൻ കോടതി അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കേരളത്തിൽ നിന്ന് കിട്ടിയ പിന്തുണയുടെ ആവേശത്തിലാണ് പി.എൻ.രാമചന്ദ്ര.
രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുതകളിലുള്ള ആശങ്കകളും അദ്ദേഹം മറച്ചുവെക്കുന്നില്ല. തിരുവനന്തപുരം രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയെക്കുറിച്ചും നല്ല മതിപ്പാണ്.
പ്രദർശനം നിഷേധിക്കപ്പെട്ട മൂന്നുചിത്രങ്ങളുടേയും സമാന്തര പ്രദർശനങ്ങൾ തലസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്നുണ്ട്. ഒപ്പം ചലച്ചിത്രമേളയിലെ ചർച്ചകളിലും സജീവസാന്നിധ്യമാണ് ഈ കർണാടകക്കാരൻ.