സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മണ്ണില്ലാകൃഷി പരീക്ഷണത്തിന് കാസർകോട് ചെറുവത്തൂരിൽ തുടക്കമായി. ചെറുവത്തൂർ കാടങ്കോട്ടെ ബാലകൃഷ്ണൻ പണിക്കരുടെ വീട്ടുമുറ്റത്താണ് അക്വാ കൾച്ചർ കൃഷിയുടെ പരീക്ഷണം നടക്കുന്നത്. ഒരേ സമയം മൽസ്യവും പച്ചക്കറികളും കൃഷി ചെയ്യാമെന്നതാണ് മേൻമ.
മത്സ്യകർഷക വികസന ഏജൻസിയുടെ നേതൃത്വത്തിലാണ ആധുനിക കൃഷി രീതി പരീക്ഷിക്കുന്നത്. വളർത്തു മൽസ്യങ്ങളുടെ കാഷ്ഠങ്ങൾ ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതാണ് പദ്ധതി. പ്രത്യേകം തയ്യാറാക്കിയ കരിങ്കൽ ചീളുകളിൽ വളർത്തിയെടുക്കുന്ന ചെടികൾക്ക് മീൻകുളത്തിലെ വെള്ളത്തിൽ നിന്നുമാണ്് പോഷണം. ഇതിനായി മീൻകുളത്തിലെ വെള്ളം തുടർച്ചയായി ചെടികൾ വളർത്തുന്ന കരിങ്കൽ ചീളുകൾക്ക് മുകളിലൂടെ പമ്പ് ചെയ്യും. അമോണിയവും മറ്റു മാലിന്യങ്ങളും െചടികൾ ആഗിരണം ചെയ്യുന്നതോടെ വെള്ളവം ശുദ്ധീകരിക്കും.
ഒരു സെന്റ് സ്ഥലത്താണ് കുളം നിർമ്മിച്ചിരിക്കുന്നത്.നാലായിരം ഗിഫ്റ്റ് തിലാപിയ മത്സ്യക്കുഞ്ഞുങ്ങളാണ് വളർത്തുന്നത്.അഞ്ചു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു ചെലവഴിക്കുന്ന തുകയുടെ പകുതി തുക സബ്സിഡിയായി സർക്കാർ നൽകും. പരീക്ഷണം വിജയിക്കുകയാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് മൽസ്യ കർഷക വികസന ഏജൻസിയുടെ തീരുമാനം