കോടികളുടെ വികസനപദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങുമ്പോൾ അടൂർ പുതിയകാവിൽചിറ ടൂറിസം പദ്ധതി പ്രതിസന്ധിയിൽ. ലക്ഷങ്ങൾ ചെലവാക്കി നടപ്പാക്കിയ നവീകരണ പദ്ധതികൾ കാടുമൂടിയ നിലയിലാണ്. ആസൂത്രണമില്ലാതെയുള്ള പദ്ധതി നടത്തിപ്പാണ് വികസനം മുരടിപ്പിച്ചത്.
ഒന്നാംഘട്ട വികസനത്തിൽപ്പെടുത്തി വിശ്രമകേന്ദ്രവും ചുറ്റുമതിലും നിർമിച്ചു. 2015 ൽ ചിറയുടെ നവീകരണം പൂർത്തിയാക്കി. ഉദ്ഘാടനച്ചടങ്ങിൽ പുതിയകാവിൽ ചിറയുടെ സമഗ്രവികസനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ട് കൊല്ലം മുൻപ് നിർമിച്ച പാർക്കും കുട്ടികളുെട കളിക്കോപ്പും കാടുമൂടിയും വെള്ളംകെട്ടി നിന്നും നശിച്ചു. ഇരിപ്പിടങ്ങൾ, തറയോടും മാർബിളും പാകിയ നടപ്പാത, ശുചിമുറികൾ എന്നിവ നാശത്തിന്റെ വക്കിലാണ്. ചിറയുടെ വികസനമെന്ന പേരിൽ ഓരോ വർഷവും പ്രത്യേക പദ്ധതിപ്രകാരം പായൽ നീക്കുന്നുണ്ട്. എന്നാൽ സമഗ്രവികസനമെന്ന പ്രഖ്യാപനം വെറുംവാക്കായെന്നാണ് ആക്ഷേപം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് പുതിയകാവിൽ ചിറയുടെ പദ്ധതി നടത്തിപ്പും മേൽനോട്ടവും. ദീർഘവീക്ഷണമില്ലാതെയുള്ള പദ്ധതികൾക്ക് രൂപം നൽകുന്നതാണ് പുതിയകാവിൽ ചിറയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതെന്നും പരാതിയുണ്ട്.