തിരുവനന്തപുരം നഗരത്തില്‍ അർധരാത്രി മാലിന്യം തള്ളിയ ആളെ നഗരസഭയുടെ ഗ്രീൻ ആർമി പരിശീലകർ പിടികൂടി പതിനായിരം രൂപ പിഴയടപ്പിച്ചു. മാലിന്യം തള്ളുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു നടപടി. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ ദൃശ്യങ്ങൾ പകർത്തി മേയറുടെ വാട്സ്ആപ് നമ്പരിലേക്ക് അയച്ചാൽ നടപടിയുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു.
ചൊവ്വാഴ്ച അർധരാത്രിയിൽ യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ നിന്ന് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണിത്. കാറിലെത്തിയ ആൾ രണ്ട് വലിയ ചാക്ക് നിറയെ മാലിന്യവുമായി വഴിയരികിലേക്ക് നീങ്ങുന്നു. മാലിന്യം തള്ളിയ ശേഷം തിരികെ കാറിലേക്ക്. തൊട്ടുപുറകിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന നഗരസഭയുടെ ഗ്രീൻ ആർമി പരിശീലകർ വാഹനത്തിന്റെ നമ്പർ സഹിതം ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യം നഗരസഭയുടെ ആരോഗ്യവിഭാഗത്തിന് കൈമാറി.
ആരോഗ്യവിഭാഗം സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്്തു. മാലിന്യം നിക്ഷേപിച്ച പെരുമാതുറ സ്വദേശിയായ ഷിബു എന്നയാൾക്ക് പതിനായിരം രൂപ പിഴചുമത്തി. കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്താണ് വിദ്യാർഥികൾക്ക് പരിശീലനം നൽകി ഗ്രീൻ ആർമിയെ സജ്ജമാക്കിയത്. വരുംദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രീൻ ആർമിയുടെ നിരീക്ഷണം ഊർജിതമാക്കും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതുകണ്ടാൽ മേയറുടെ വാട്സ് ആപ് നമ്പരായ 7034232323ലേക്ക് വിവരം കൈമാറണമെന്നും ഉടൻ നടപടിയുണ്ടാകുമെന്നുമാണ് നഗരസഭയുടെ വാഗ്ദാനം.