എഴുപതാം വയസിലും വസ്ത്ര ഡിസൈനിങ് അച്ചുകൾ കൊത്തിയെടുക്കുന്ന ഗുജറാത്തുകാരൻ ഗോവിന്ദ് ലാൽ പ്രജാപതി ഫാഷൻ ഡിസൈനിങ് വിദ്യാർഥികൾക്ക് വേറിട്ട പാഠപുസ്തകമാണ്. ഡിസൈനിങ്ങ് ടെക്നോളജി മാറിമാറി വരുന്ന കാലത്തും ഗോവിന്ദ് ലാലിന്റെ കരിവിരുതിലുള്ള ഡിസൈനുകൾക്ക് പ്രിയമേറെയാണ്. കൊല്ലം ചന്ദനത്തോപ്പ് ഡിസൈൻ ഇൻസിറ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ ശില്പശാലയിൽ പുതിയ ഡിസൈനുകളാണ് ഗോവിന്ദ് ലാൽ കുട്ടികളെ പഠിപ്പിക്കുന്നത്.
ചന്ദനത്തോപ്പ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ ഹരിയാനക്കാരൻ ഗുർമീത് സിങ്ങും വിശാഖപട്ടണക്കാരി പ്രിയയുമാണ് ഗുജറാത്തിലെ ഗാന്ധിനഗറിനു സമീപമുള്ള പേതാപുർ ഗ്രാമത്തിൽ നിന്ന് ഗോവിന്ദ്‌ലാൽ പ്രജാപതിയേ കേരളത്തിൽ എത്തിക്കുന്നത്. പഠനത്തിന്റെ ഭാഗമായി അവിടെ എത്തിയ പ്രിയയും ഗുർമീതും ഗോവിന്ദ് ലാലിന്റെ കഴിവിനെപ്പറ്റി ഗ്രാമീണരിൽ നിന്നാണ് കേട്ടറിഞ്ഞത്. സൂക്ഷ്മതയോടെയുള്ള ഈ എഴുപതുകാരന്റെ കരവിരുത് കമ്പ്യൂട്ടർ കാലത്തും, ഡിസൈനിങ് അച്ചുകൾക്ക് വേറിട്ട ശോഭ നൽകുന്നു.
സ്വയം രൂപകൽപന ചെയ്ത പണിയായുധങ്ങൾ കൊണ്ടാണ് തേക്കിൻ തടിയിൽ പ്രജാപതി അച്ചുകൾ വാർത്തെടുക്കുന്നത്. ഈ അച്ചുകൾ കൊണ്ട് നിർമിച്ച വസ്ത്രങ്ങള്‍ക്ക് ദേശീയപുരസ്കാരം വരെ കിട്ടിയെങ്കിലും പ്രജാപതിയേ തേടി അംഗീകാരങ്ങളൊന്നും ഇനിയും എത്തിയിട്ടില്ല.പരിഭവങ്ങളില്ലെങ്കിലും സ്വന്തം ഡിസൈനുകളെപ്പറ്റി വാചാലനാണ് പ്രജാപതി.
ഓരോ അച്ചും ആവശ്യക്കാർക്ക് കൈമാറുന്നതിനു മുൻപ് അവയുടെ രൂപം സ്വന്തം ബുക്കിൽ പതിപ്പിക്കും. മധ്യപ്രദേശിലെ ഡാർ ജില്ലയിലെ വസ്ത്ര നിർമാതാക്കളാണു പ്രജാപതിയുടെ അച്ചുകൾ പ്രധാനമായും വാങ്ങുന്നത്. ഗോവിന്ദ് ലാൽ ഒരു അത്ഭുതമാണെന്ന് ഇദ്ദേഹത്തെ കൊല്ലത്ത് എത്തിച്ച ഗുർമീത് സിങ്ങും പ്രിയയും പറയുന്നു.
ഒരു പുസ്തക പ്രസിദ്ധീകരണത്തിനു വേണ്ടി വിദ്യാർഥികൾ നടത്തിയ യാത്രയിൽ ഗോവിന്ദ് ലാലിന് കണ്ടെത്താൻ കഴിഞ്ഞതിൽ ഡിസൈൻ ഇൻസ്്റ്റിറ്റ്യൂട്ടിലെ അധ്യാപകരും സന്തോഷത്തിലാണ്. ഗോവിന്ദ് ലാലിന്റെ ഓരോ ഡിസൈനും ചെറുപ്പാർക്ക് പോലും കൗതുകമാണ് ഒരാഴ്ചത്തെ ശില്പശാലയ്ക്ക് ശേഷം എഴുപതുകാരനായ ഈ ഗാന്ധിയൻ ഗുജറാത്തിലേക്ക് മടങ്ങും.