തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ചെറുകിട ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ആങ്ങമൂഴിയിൽ തുടങ്ങിയ കുട്ടവഞ്ചി സവാരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീതത്തോട് പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചെലവിലാണ് കുട്ടവഞ്ചി സവാരി തുടങ്ങിയത്. 16 വഞ്ചികൾ ഹൊഗനക്കലിൽ നിന്ന് എത്തിച്ചു. നാലുപേർക്ക് സഞ്ചരിക്കാവുന്ന കുട്ടവഞ്ചിയിലെ ഒന്നരക്കിലോമീറ്റർ യാത്രയ്ക്ക് നാനൂറ് രൂപയാണ് ഈടാക്കുന്നത്. ഇതിന് ആങ്ങമൂഴിയിൽ പ്രത്യേക ടൂറിസം ഓഫിസ് തുറന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തും.
അടുത്തഘട്ടമായി പാർക്ക്, ലഘുഭക്ഷണശാലകൾ തുടങ്ങിയവ നിർമിക്കുന്നതിന് ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഒൻപതുലക്ഷം വകയിരുത്തി. സീതത്തോട് ഗവി ജനകീയ ടൂറിസത്തിന്റെ ഭാഗമായാണ് കുട്ടവഞ്ചി സവാരി നടപ്പാക്കിയിരിക്കുന്നത്.