ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി രാജ്യാന്തര നിലവാരത്തിലുള്ള മ്യൂസിയം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് തീർഥാടന ടൂറിസം പദ്ധതികൾക്ക് തടസം കോടതി വ്യവഹാരങ്ങളാണെന്നും അദേഹം പറഞ്ഞു. നവീകരിച്ച മിത്രാനന്ദപുരം കുളം സമർപ്പിക്കുകയായിരുന്നു ദേവസ്വം മന്ത്രി.
സുപ്രീംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ മിത്രാനന്ദപുരം കുളം നവീകരിച്ചത്. രണ്ട് മാസത്തിനകം നവീകരണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദേശം. ഒന്നരക്കോടി രൂപ ചെലവിൽ അൻപത് ദിവസം കൊണ്ടാണ് നവീകരണ ജോലികൾ പൂർത്തിയായത്. നേരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം മ്യൂസിയമാക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത് ക്ഷേത്ര സ്വത്തുക്കളെ കുറിച്ച് പഠിച്ച വിനോദ് റായ് സമിതിയാണ്. എന്നാൽ സുപ്രീംകോടതി നിലപാടനുസരിച്ച് അന്തിമ തീരുമാനം മതിയെന്ന നിഗമനത്തിലായിരുന്നു സർക്കാർ.അതിനിടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ പ്രഖ്യാപനം.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായും മിത്രാനന്ദപുരം കുളത്തിന് പ്രാധാന്യമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എംഎൽഎമാരായ ഒ രാജഗോപാൽ, വി എസ് ശിവകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.