പമ്പയിൽ വാട്ടർ കിയോസ്കുകൾ തകർത്ത വിഷയത്തിൽ അന്വേഷണം വേണ്ടെന്ന നിലപാടിലുറച്ച് ദേവസ്വം ബോർഡ്. ജലവിഭവമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് കാര്യങ്ങളറിയാതെയെന്നാണ് വിമർശനം. ലക്ഷങ്ങളുടെ നഷ്ടത്തിന് ഇടയാക്കിയവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് മന്ത്രി മാത്യു.ടി.തോമസിന്റെ നിലപാട്.
വാട്ടർ കിയോസ്കുകൾ നശിപ്പിച്ചുവെന്നത് വ്യാജപ്രചാരണമാണ്. കിയോസ്കുകൾ സ്ഥാപിക്കാൻ ജല അതോറിറ്റി ഇഷ്ടമുള്ളിടത്ത് തറകെട്ടാൻ തുടങ്ങിയപ്പോൾ ബോർഡ് വിലക്കുകയായിരുന്നു. പമ്പാ മണൽപ്പുറത്തെ നടപ്പന്തലിലെ പൈപ്പ് ലൈനിന് മുകളിൽ കെട്ടിയ തറകൾ നീക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മരാമത്ത് എൻജിനീയർ ജലവകുപ്പിന് നോട്ടീസ് നൽകി. ഇതുപരിഗണിക്കാതെ വീണ്ടും പണിതുടർന്നപ്പോൾ അനധികൃതമായി കെട്ടിയ തറകൾ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാർ നിർമിച്ച കിയോസ്കുകൾ ദേവസ്വം ബോർഡിന് പൊളിക്കാൻ അധികാരമില്ലെന്നാണ് ജലവകുപ്പിന്റെ നിലപാട്. കിയോസ്കുകൾ പൊളിച്ചതിലൂടെ പത്ത് ലക്ഷത്തോടടുത്ത് നഷ്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും കുപ്പിവെള്ളം നിരോധിച്ചിരുന്നു. കുടിവെള്ളക്ഷാമം നേരിടാൻ ജലവകുപ്പിന്റെ വാട്ടർ കിയോസ്കുകളായിരുന്നു സഹായം. ഇതുവഴി പരമാവധി പ്രതിസന്ധി മറിടക്കാനായി. വരും വർഷത്തേയ്ക്ക് കൂടി പ്രയോജനകരമാകുമായിരുന്ന പദ്ധതിയാണ് രണ്ട് വകുപ്പുകൾ തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് ഉപയോഗശൂന്യമായത്.