കിളിമാനൂർ∙ പുല്ലയിൽ കുന്നിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി(80)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പതിനൊന്നു വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. പുല്ലയിൽ തെങ്ങുവിള വീട്ടിൽ എസ്.മോഹൻകുമാറാണ്(40) അറസ്റ്റിലായത്. 2006 നവംബർ 24നാണു കമലാക്ഷി കൊല്ലപ്പെട്ടത്. പുല്ലയിൽ പറക്കോട് ദേവീക്ഷേത്രത്തിനു സമീപത്തെ ഉപയോഗശുന്യമായ കുളത്തിൽ രണ്ടുദിവസത്തിനു ശേഷമാണു കമലാക്ഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊലീസ് പറഞ്ഞത്: കമലാക്ഷിയോടൊപ്പം കുറച്ചുകാലം പറക്കോട് ദേവീക്ഷേത്രത്തിലെ പൂമാല കെട്ടുന്ന ജോലികൾക്കു സഹായിച്ചിരുന്ന ആളാണു മോഹൻകുമാർ. കാവിൽ പ്രതിഷ്ഠിച്ചിരുന്ന നാഗർവിഗ്രഹം ഇളക്കിയെടുത്തു മോഹൻകുമാർ നശിപ്പിച്ചിരുന്നു. വിഗ്രഹം നശിപ്പിച്ച സംഭവം 2006 നവംബർ 26നു കാവിൽ പുന:പ്രതിഷ്ഠ നടത്തുന്ന ദിവസം വെളിപ്പെടുത്തുമെന്നു കമലാക്ഷി പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണു കൊലപാതകത്തിനു കാരണം.
ദീപാരാധന കഴിഞ്ഞു വീട്ടിലേക്കുമടങ്ങിയ കമലാക്ഷിയെ ക്ഷേത്രത്തിനു സമീപത്തുള്ള വഴിയിൽവച്ചു കഴുത്തിനു കുത്തിപ്പിടിച്ചു തൊട്ടടുത്തുള്ള പുരയിടത്തിലേക്കു വലിച്ചിഴച്ചു കുത്തി കൊലപ്പെടുത്തിയശേഷം ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ കൊണ്ടിടുകയായിരുന്നു കൊലപാതകത്തിനുശേഷം പ്രതി ഒളിവിൽ പോയി. പ്രതി മോഹൻകുമാറാണെന്ന് അക്കാലത്തു തന്നെ പൊലീസ് കണ്ടെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങളായി ഒളിവിലായിരുന്ന പ്രതി മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം വില്വാത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത കേസിൽ അറസ്റ്റിലായതോടെയാണു കേസിൽ പുതിയ വെളിച്ചം വീണത്. നിലമ്പൂർ പൊലീസിൽ പിടിയിലായപ്പോൾ ആദ്യം നൽകിയ വിലാസം തിരുവനന്തപുരം കവടിയാർ പാലസ് ഉണ്ണികൃഷ്ണൻ എന്നു വിളിക്കുന്ന രാജാറാം മോഹൻദാസ് എന്നായിരുന്നു. ഇതു വ്യാജമാണെന്നു തിരിച്ചറിഞ്ഞ പൊലീസ് ശരിയായ വിലാസത്തിനായി കൂടുതൽ അന്വേഷണം നടത്തി.
പൊലീസ് വാട്സാപ് ഗ്രൂപ്പിൽ മോഹൻകുമാറിന്റെ പടവും മറ്റും കണ്ട തിരുവനന്തപുരത്തെ ഷാഡോ പൊലീസിലെ പൊലിസുകാരനാണു മോഹൻകുമാറിന്റെ കൊലപാതക ചരിത്രം തിരിച്ചറിഞ്ഞത്. തുടർന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിക്കുകയായിരുന്നു. നിലമ്പൂർ പൂക്കോട്ടുംപാടം പൊലീസിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കിളിമാനൂർ പൊലീസ് സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തി. കമലാക്ഷിയെ കുത്തി കൊലപ്പെടുത്തിയശേഷം കുളത്തിൽ വലിച്ചെറിഞ്ഞ കത്തി കുളത്തിൽ നിന്നും കണ്ടെടുത്തു. കത്തിയുടെ പിടി ഒടിഞ്ഞുപോയിട്ടുണ്ട്. തെളിവെടുപ്പും അന്വേഷണവും പൂർത്തിയാക്കി പ്രതിയെ നാളെ പൂക്കോട്ടുംപാടം പൊലീസിനു കൈമാറുമെന്നു സിഐ: വി.എസ്.പ്രദീപ്കുമാർ അറിയിച്ചു.