തിരുവനന്തപുരം പാങ്ങപ്പാറയിലെ കേരള ലാൻഡ് റിഫോംസ് സൊസൈറ്റിയുടെ കെട്ടിട നിർമ്മാണത്തിന് സ്റ്റോപ് മെമ്മോ. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ നേരിട്ടെത്തിയാണ് സ്റ്റോപ് മെമ്മോ നൽകിയത്. അറിയിപ്പുണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാണ് നിർദേശം.
പാങ്ങപ്പാറയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേർ മരിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. കേരളാ ലാൻഡ് റിഫോംസ് സൊസൈറ്റിയ്ക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി ഉണ്ടായിരുന്നതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. എന്നാൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിൽ കരാറുകാരന് വീഴ്ച സംഭവിച്ചു. സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് റവന്യൂ മന്ത്രി നിർദേശം നൽകി. സമീപത്തെ വീടുകളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.സ്ഥലത്ത് വിശദപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗത്തിന് മേയർ വി കെ പ്രശാന്ത് നിർദേശം നൽകി.