തിരുവനന്തപുരത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷം. വലിയതുറ, ബീമാപ്പള്ളി പ്രദേശങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്. നൂറിലേറെ വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
കാലവർഷം ശക്തമായതിന് പിന്നാലെയാണ് തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായത്. രാത്രിയിൽ പേടിയില്ലാതെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ നാനൂറിലേറെ കുടുംബങ്ങൾ. കടൽഭിത്തി നിർമ്മിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
കടൽക്ഷോഭത്തെ തുടർന്ന് അഞ്ചുതെങ്ങിലും നിരവധി വീടുകൾ തകർന്നു. മഴ തുടരുന്നതിനാൽ കടലാക്രമണം വീണ്ടും രൂക്ഷമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇൗ സാഹചര്യത്തിൽ തീരപ്രദേശത്ത് താമസിക്കുന്നവരോട് ദുരിതാശ്വാസ ക്യാംപുകളിലേയക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.