പത്തനംതിട്ട മധുമലയിൽ ജനകീയ പ്രതിഷേധം മറികടന്ന് ഒരു ദിവസം പ്രവർത്തിച്ച മദ്യശാല പൂട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ബവ്റിജസ് അധികൃതരുടെ തീരുമാനം. മദ്യവുമായെത്തിയ വാഹനം ഉദ്യോഗസ്ഥർ തിരിച്ചയച്ചു.
ഈ പ്രതിഷേധത്തിനിടയിലും കഴിഞ്ഞ ദിവസം പിൻവാതിലിലൂടെ മദ്യ വിതരണം നടന്നു. ഒരു ദിവസം പൂർണമായും മദ്യശാല പ്രവർത്തിച്ചു. മുഴുവൻ അനുമതിയുമുണ്ടെന്ന് ആവർത്തിച്ച് പൊലീസ് സഹായത്തോടെയായിരുന്നു പ്രവർത്തനം. പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന സർക്കാർ ഉത്തരവോടെ ജനപ്രതിനിധികളും പിൻ വാങ്ങി. എന്നാൽ ജനങ്ങൾ പ്രതിഷേധമവസാനിപ്പിക്കാൻ തയാറായിരുന്നില്ല. ആദ്യ ദിനത്തിൽ മദ്യശാലയുടെ പിൻഭാഗത്തെ റബർ തോട്ടത്തിലൂടെയാണ് മദ്യവുമായി ആളുകൾ മടങ്ങിയത്.
ഈ വഴികൾ പൂർണമായും ജനങ്ങൾ അടച്ചു. രാപകലില്ലാതെ കാവലിരുന്നു. ഇതോടെ ഒരു കുപ്പി മദ്യം പോലും കഴിഞ്ഞ ദിവസം വിൽക്കാനായില്ല. ഈ സാഹചര്യത്തിലാണ് ചില്ലറ വിൽപന കേന്ദ്രം താൽക്കാലികമായി പൂട്ടാൻ ബവ്റിജസ് അധികൃതർ തീരുമാനിച്ചത്. എന്നാൽ മദ്യശാല മധുമലയിൽ നിന്ന് മാറ്റിയെന്ന ഉത്തരവുണ്ടാകും വരെ രാപ്പകൽ സമരം തുടരുന്നതിനാണ് ജനകീയ സമരസമിതി തീരുമാനം.