മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ എംബിബിഎസ് പ്രവേശനത്തിന് പാരിപ്പള്ളി മെഡിക്കൽ കോളജ് സജ്ജമായി. 100 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇതിൽ 35 സീറ്റുകൾ ഇഎസ്ഐ ആനുകൂല്യമുള്ളവരുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഓഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കും. സർക്കാർ അനാസ്ഥയേ തുടർന്ന് പാരിപ്പള്ളിക്ക് തുടർച്ചയായി അനുമതി നിഷേധിക്കപ്പെട്ടത് മനോരമ ന്യൂസ് നാട്ടുവാർത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
അംഗീകാരം നേടിയെടുക്കാൻ സംസ്ഥാനസർക്കാർ അലംഭാവം കാണിച്ചതോടെ വിവാദത്തിലായ പാരിപ്പള്ളി മെഡിക്കൽ കോളജ് പ്രവേശത്തിന് ഒരുങ്ങിക്കഴിഞ്ഞു. ലോധകമ്മിറ്റിയുടെ ഇടപെടലോടെ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഐസിയുവിൽ ഉൾപ്പെടെ 340 കിടക്കകളോടെ ആശുപത്രയിൽ പൂർണസജ്ജമായി സിടി സ്കാൻ, ഡിജിറ്റൽ എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ, ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്റർ സംവിധാനം. ഹൃദയമിടിപ്പു നിലച്ചാൽ വീണ്ടെടുക്കുന്നതിനുള്ള ഡിസിബ്രിലേറ്റർ തുടങ്ങിയവും സ്ഥാപിക്കപ്പെട്ടു. മെഡിക്കൽ പഠനത്തിന് ആവശ്യമായ അനാട്ടമി മ്യൂസിയം, ബയോ കെമിസ്ട്രി വിഭാഗം, ഫിസിയോളജ് വിഭാഗം എന്നിവയ്ക്കു പുറമെ വിപുലമായ ലൈബ്രറിയും പാരിപ്പള്ളിയിൽ ഒരുങ്ങി. കാത്ത്‌ലാബും കാർഡിയോളജി ഐസിയുവും തുടങ്ങുന്നതിനുള്ള നടപടികളാണ് ഇനി ബാക്കിയുള്ളത്. ഓഗസ്റ്റിൽ ക്ലാസ് തുടങ്ങുന്നതിനു മുൻപു മുഴവൻ സംവിധാനവും പൂർത്തിയാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിനു പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 390 തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.