മരാമത്ത് പണികളിലെ അഴിമതി തടയാൻ സമാന്തര നിരീക്ഷണ സംവിധാനമൊരുക്കി തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡ്. നഗരസഭാംഗത്തിന്റെ ആവശ്യപ്രകാരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽനിന്നുള്ള വിദഗ്ധ സംഘമാണ് നിരീക്ഷണം നടത്തുന്നത്. വാർഡിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ പദ്ധതികൾക്കും ഈ സോഷ്യൽ ഓഡിറ്റിങ് ബാധകമായിരിക്കും.
തദ്ദേശസ്ഥാപനങ്ങള്‍ക്കുകീഴിലെ നിർമാണപ്രവർത്തനങ്ങളിൽ നടക്കുന്ന അഴിമതി പഴകിത്തേഞ്ഞ കഥയാണ്. ഇതു മറികടക്കാനുള്ള ശ്രമമാണ് തിരുവനന്തപുരത്തെ കുന്നുകുഴിയിലേത്.
ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ, കൗൺസിലറുടെ കത്ത് തള്ളിക്കളഞ്ഞില്ല. സിവിൽ എൻജിനീയറിങ് വിഭാഗം തലവൻ സി.ജെ.കിരണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ സേവനം കുന്നുകുഴിക്കായി വിട്ടുകൊടുത്തു. മൂന്ന് അധ്യാപകരും നാല് വിദ്യാർഥികളുമടങ്ങുന്ന സംഘം വാർഡിലെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി പരിശോധിച്ചുതുടങ്ങി.
ഓരോ പ്രവൃത്തികളിലും വരുത്തേണ്ട മാറ്റങ്ങളും ആവശ്യമായ നിർദേശങ്ങളും സംഘം കൗൺസിലർക്ക് നൽകും. ഗുണമേന്മയും അഴിമതിയില്ലായ്മയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിൽ നിരീക്ഷണസംഘത്തിലെ വിദ്യാർഥികൾക്കും ആവേശം. ഭിന്നലിംഗക്കാർക്കായുള്ള കുടുംബശ്രീ യൂണിറ്റ് പോലുള്ള വ്യത്യസ്തമായ തുടക്കങ്ങളിലൂടെ ഇതിനോടകം ശ്രദ്ധേയമായ വാർഡാണ് കുന്നുകുഴി.