ഒാക്സിജൻ ക്ഷാമത്തേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾ വൈകി. ബെല്ലാരിയിൽ നിന്ന് തിങ്കളാഴ്ച വരേണ്ടിയിരുന്ന ഒാക്സിജൻ ടാങ്കുകൾ എത്താതിരുന്നതാണ് ക്ഷാമമുണ്ടാക്കിയത്. പ്രതിസന്ധി പരിഹരിച്ചെന്നും കൂടുതൽ സമയമെടുത്ത് ശസ്ത്രക്രിയകൾ പൂർത്തിയാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു
രാവിലെ എട്ടുമണിക്കാണ് ശസ്ത്രക്രിയകൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഒാക്സിജൻ ക്ഷാമമുണ്ടെന്നും വൈകുമെന്നും രോഗികളുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അറുപതോളം ശസ്ത്രക്രിയകളാണ് മൂന്നു മണിക്കൂറിലേറെ വൈകിയത്. ഇതോടെ ഭക്ഷണവും മറ്റും കഴിക്കാതെ ശസ്ത്രക്രിയയ്ക്കൊരുങ്ങിയ രോഗികളും ബന്ധുക്കളും വലഞ്ഞു. ഒാക്സിജൻ എത്തുന്നത് ബെല്ലാരിയിലെ ലിൻഡെ ഇൻഡസ്ട്രിയൽ ഗാസെസിൽ നിന്നാണ്. ഇവിടെയുണ്ടായ വൈദ്യുതി തകരാർ മൂലം തിങ്കളാഴ്ച എത്തേണ്ടിയിരുന്ന ഒാക്സിജൻ ടാങ്കുകൾ വൈകിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. അതേസമയം ലിൻഡെയിൽ നിന്നു തന്നെ ഒാക്സിജൻ വാങ്ങുന്ന സ്വകാര്യ ആശുപത്രികളിൽ വിതരണത്തിൽ തടസമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.