പത്തനംതിട്ട പ്രമാടം പഞ്ചായത്തിൽ വൃത്തിഹീനമായ ടാങ്കില്‍നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നതായി പരാതി. പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ടാങ്ക് വൃത്തിയാക്കുന്നതിനും നവീകരിക്കുന്നതിനും യാതൊരു നടപടിയുമെടുത്തിട്ടില്ല. മൂന്ന് മാസത്തിനിടെ പ്രമാടം പഞ്ചായത്തിൽ 71 ആളുകൾക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചു.
അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് പ്രമാടത്താണ്. പത്തിലധികം വാർഡുകളിൽ ജലമെത്തിക്കുന്ന കുളപ്പാറ ശുദ്ധജലവിതരണ പദ്ധതിയാണ് മഞ്ഞപ്പിത്തബാധയ്ക്ക് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. പേരിൽ ശുദ്ധജലമുണ്ടെങ്കിലും പദ്ധതിയുടെ ടാങ്കും പരിസരവും കാടുമൂടിയ നിലയിലാണ്. പത്ത് വർഷത്തിലധികമായി ടാങ്ക് വൃത്തിയാക്കുന്നതിനും നവീകരിക്കുന്നതിനും നടപടിയില്ല.
ആരെങ്കിലും വിഷം കലർത്തിയാൽപ്പോലും അറിയാൻ വഴിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പത്തനംതിട്ട നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും അച്ചൻകോവിലാറിലേയ്ക്ക് ഒഴുകിയെത്തുന്ന ഭാഗത്താണ് പദ്ധതിയിലേയ്ക്കുള്ള വെള്ളം ശേഖരിക്കുന്നത്. ശുചീകരണമില്ലാതെയുള്ള പമ്പിങും അപകടം കൂട്ടുന്നു. ടാങ്ക് ശരിയായ രീതിയിൽ വൃത്തിയാക്കി ജലം വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പുതിയ പ്ലാന്റ് സ്ഥാപിക്കണം.
ടാങ്കും ശുദ്ധീകരണ പ്ലാന്റും നിർമിക്കുമെന്ന വർഷങ്ങളായുള്ള പഞ്ചായത്തിന്റെ പ്രഖ്യാപനവും വാഗ്ദാനം മാത്രമായി. ടാങ്കിന്റെ സംരക്ഷണത്തിനായി കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. ഇദ്ദേഹം കൃത്യമായി ജോലികൾ ചെയ്യാത്തതാണ് തടസമെന്നും ഇക്കാര്യം വിശദമായി പരിശോധിയ്ക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.