തരിശുനില കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രോല്‍സാഹനത്തില്‍ വിശ്വസിച്ച കര്‍ഷകന് കനത്ത തിരിച്ചടി. പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ പതിമൂന്ന് വര്‍ഷമായി കൃഷിരഹിതമായി കിടന്ന ഇരുപത്തിമൂന്ന് ഏക്കര്‍ പാടത്തെ വിളവ് സപ്ലൈകോ സംഭരിച്ചില്ല. ഇതോടെ ഇരുന്നൂറ്റിയന്‍പത് ക്വിന്‍റലിലേറെ നെല്ലാണ് കെട്ടിക്കിടക്കുന്നത്.
കടപ്ര പഞ്ചായത്തിലെ കാക്കേല്‍ പാടത്ത് വിളഞ്ഞ ഈ നെല്ല് ഇങ്ങനെ കൂടിക്കിടക്കാന്‍ തുടങ്ങിയിട്ട് 25 ദിവസം കഴിഞ്ഞു. തരിശുനില കൃഷിക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനം കണ്ടാണ് പ്രവാസജീവിതത്തിനുശേഷം മടങ്ങിയെത്തിയ കുഞ്ഞൂഞ്ഞ് മത്തായി 23 ഏക്കറില്‍ കൃഷിയിറക്കിയത്. നിലം
കൃഷിയോഗ്യമാക്കിയതുള്‍പ്പടെ എട്ടര ലക്ഷത്തോളം രൂപയാണ് ഈ കര്‍ഷകന് ചെലവ്. സപ്ലൈകോയില്‍ കൃത്യസമയത്ത് രജിസ്ട്രേഷനും നടത്തിയിരുന്നു. കൊയ്ത്തിനുശേഷം വിവരമറിയിച്ചപ്പോള്‍ ആദ്യം ഉദ്യോഗസ്ഥരെത്തിയില്ല. ദിവസങ്ങള്‍ക്ക്ശേഷം എത്തിയ ഉദ്യോഗസ്ഥര്‍ സംഭരണം അവസാനിപ്പിച്ചുവെന്ന് ആദ്യം പറഞ്ഞു. പിന്നീട് നെല്ലിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞു കർഷകരുടെ കണ്ണിൽ പൊടിയിട്ടു.
തറയില്‍ നെല്ലിട്ട് തിരുമ്മിക്കാണിക്കുന്ന ഈ കര്‍ഷകന്‍ ചോദിക്കുന്നു; എന്താണ് ഈ നെല്ലിന്‍റെ കുഴപ്പമെന്ന്. കൊയ്ത്തിന്‍റെ കൂലി കൊടുക്കാനില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍നിന്നെത്തിച്ച യന്ത്രം കരാറുകാരന്‍ പാടത്തിന് സമീപം ഇട്ടിരിക്കുകയാണ്. സമീപത്തെ വിവിധ പുരയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന നെല്ല് എങ്ങനെയെങ്കിലും വീട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. കടംകൊണ്ട് മുടിഞ്ഞാലും സ്വകാര്യമില്ലുകാരുടെ തട്ടിപ്പിന് ഇരയാകില്ലെന്ന നിലപാടിലാണ് ഈ കര്‍ഷകന്‍.