ചൂടായതിനാൽ ഇന്നലെ ഞാനും കടൽത്തീരത്തു കിടന്നാണ് ഉറങ്ങിയത്. ചുറ്റും ചെറിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. ആരോ അലറുകയോ നിലവിളിക്കുകയോ ചെയ്യുന്നതുപോലെ തോന്നി. ഉണർന്നപ്പോൾ നായ്ക്കൾ കൂട്ടമായി കുരച്ചുകൊണ്ട് ഓടുകയും ചാടുകയുമൊക്കെ ചെയ്യുന്നു. പരസ്പരം കടിപിടി കൂടുന്നതാണെന്നു കരുതി വീണ്ടും ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും നിലവിളി കേട്ടു. കിടന്നിടത്തു നിന്ന് എഴുന്നേറ്റ് 50 മീറ്റർ മുന്നിലേക്കു മാറി നോക്കിയപ്പോൾ ഒരാൾ നിലത്തു കിടന്നു പിടയ്ക്കുന്നു. കുതറിയോടാൻ ശ്രമിക്കുന്ന അയാളെ നായ്ക്കൾ കടിച്ചു വീഴ്ത്തുന്നു. തളർന്നുപോയി. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു. കണ്ണിൽ ഇരുട്ടായി, മനം നിറയെ ഭയവും. നിന്നിടത്തു നിന്നുതന്നെ മണൽ വാരിയെറിയുക അല്ലാതെ രണ്ടു മിനിടറ്റോളം എനിക്കു മറ്റൊന്നും ചെയ്യാനായില്ല.
മണലെറിഞ്ഞതുകൊണ്ട് നായ്ക്കൾ പിൻവാങ്ങില്ലെന്നു കണ്ടതോട കടൽത്തീരത്ത് ഉറങ്ങിക്കിടപ്പുണ്ടായിരുന്നവരെ വിളിച്ചു കാര്യം പറഞ്ഞു. ഉടൻതന്നെ ഞങ്ങൾ നാലഞ്ചുപേർ നായ്ക്കൂട്ടത്തിന്റെ അടുത്തേക്കു കുതിച്ചു. അപ്പോൾ അവറ്റകൾ ശൗര്യത്തോടെ ഞങ്ങളുടെ നേരെ തിരിഞ്ഞു. ഭാഗ്യത്തിനു ബഹളം കേട്ടു കൂടുതൽ പേരെത്തി. അവർ കമ്പും പങ്കായവുമൊക്കെയായി എത്തിയാണു നായ്ക്കളെ തുരത്തിയത്. മുഖം വികൃതമായിപ്പോയതിനാൽ ആദ്യം ആരാണെന്നു പോലും ഞങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. ആളെ തിരിച്ചറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു. എന്റെ അടുത്ത ബന്ധുവാണ് ജോസ്ക്ലിൻ. നായ്ക്കൾ വലതു കൈ കടിച്ചുതിന്നു. ചെവിയും കവിളും തിന്നു. വയറും കടിച്ചുകീറി. താങ്ങിയെടുക്കാൻ കഴിയുമായിരുന്നില്ല. അവിടെ കിടക്കാൻ കൊണ്ടുവന്ന പുതപ്പിൽ പൊതിഞ്ഞു തൂക്കിയെടുക്കുകയായിരുന്നു.