വർഷങ്ങളായി മാലിന്യവാഹിനിയായിരുന്ന അടൂർ പള്ളിക്കല്‍ ആറിന് പുനർജൻമം. അടൂർ നഗരസഭയ്ക്ക് പുറമെ മൂന്ന് പഞ്ചായത്തുകൾക്കും ജലലഭ്യത ഉറപ്പാക്കുന്നതിന് നവീകരണത്തിലൂടെ കഴിയും. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പദ്ധതി.
ഏഴംകുളം പുതുമലയിൽ നിന്നാണ് പള്ളിക്കലാർ ഉൽഭവിക്കുന്നത്. അറബിക്കടലിൽ പതിക്കുന്ന തൊടിയൂർ പഞ്ചായത്തിലെ വട്ടക്കായലിലാണ് ഇത് ഒഴുകിയെത്തുന്നത്. അടൂർ നഗരത്തിൽ പ്രവേശിച്ചാൽ മാലിന്യം നിറഞ്ഞ് ആറിന്റെ ഒഴുക്കുനിലയ്ക്കുന്ന അവസ്ഥയിലായിരുന്നു. മാലിന്യം നിറഞ്ഞതിനാൽ ജനങ്ങൾ ആറിനെ ആശ്രയിക്കാതായി. ജല അതോറിറ്റി നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടതിനെത്തുടർന്ന് ശുദ്ധജലപദ്ധതിയും ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി ആറ് നവീകരിക്കാൻ ജനകീയ കൂട്ടായ്മ മുൻകൈയ്യെടുത്തത്. കഴിഞ്ഞ 1 ന് ധനമന്ത്രിയുടെ സന്ദർശനത്തോടെയാണ് നവീകരണത്തിന് രൂപരേഖയായത്.
കുട്ടികളുടെ കൂട്ടായ്മയും കുടുംബശ്രീ പ്രവർത്തകരും യുവജന കൂട്ടായ്മയും നവീകരണത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ കൈയ്യേറ്റമൊഴിപ്പിച്ചും കൈവഴികൾ പരിപോഷിപ്പിച്ചും ആറിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.